ഭീഷണിയായ മരംമുറിക്കുന്നതിനിടെ സ്ഥലമുടമയുടെ ആത്മഹത്യാശ്രമം

Tuesday 24 February 2026 1:58 AM IST

ചിറക്കടവ് : അങ്കണവാടിയ്ക്ക് സമീപം നിൽക്കുന്ന ആഞ്ഞിലി മരം മുറിച്ചുനീക്കാൻ അധികൃതരെത്തിയപ്പോൾ ആത്മഹത്യാഭീഷണി മുഴക്കി സ്ഥലമുടമ. ചെറുവള്ളി കറുത്തമഞ്ഞാടി തുണ്ടത്തിൽ ശ്രീകുമാർ (അനി) ആണ് മരത്തിന് മുകളിൽ ആത്മഹത്യ ശ്രമം നടത്തിയത്. അനുനയത്തിനൊടുവിൽ രണ്ടുമണിക്കൂറിന് ശേഷം താഴെയിറക്കി. പഞ്ചായത്ത് അസി.എൻജിനിയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലീഗൽ സർവീസ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് അധികൃതർ മരം മുറിക്കാനെത്തിയത്. ഇതോടെ ഉടമ സമീപമുള്ള തേക്കിൽ കയറി കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ടു. ചിറക്കടവ് പഞ്ചായത്ത് 13-ാം വാർഡിലെ 19-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന് ഭീഷണിയാണെന്ന പരാതിയെ തുടർന്നുള്ള നടപടികളാണ് നാടകീയ നീക്കങ്ങൾ മൂലം തത്കാലം നിലച്ചത്. പാരാ ലീഗൽ വോളണ്ടിയറായ സോജാ ബേബിയാണ് മരം മുറിക്കണമെന്നാവശ്യപ്പെട്ട് ലീഗൽ സർവീസ് കോടതിയിൽ പരാതി നൽകിയത്. ഈ മാസം 26 നകം മരംമുറിച്ച് മാറ്റി റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശം നൽകി. പൊലീസ് സംരക്ഷണവും ഉറപ്പാക്കി.

അങ്കണവാടി പ്രവർത്തനം നിലച്ചു

മരം മറിഞ്ഞുവീഴാൻ സാദ്ധ്യതയുണ്ടെന്ന് കാണിച്ച് അങ്കണവാടിയ്ക്ക് ഫിറ്റ്നസും നൽകിയില്ല. ഇതോടെ വാടകക്കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിച്ചു. സ്വന്തം കെട്ടിടമുള്ളപ്പോൾ പഞ്ചായത്തിൽ നിന്ന് വാടക കൊടുക്കുന്നതിന് തടസമുണ്ടെന്ന കാരണത്താൽ അങ്കണവാടി പ്രവർത്തനം നിറുത്തി കുട്ടികൾ മറ്റ് അങ്കണവാടികളിലേക്ക് പോയി.

പലവട്ടം നോട്ടീസ് നൽകി

നിരവധിത്തവണ പഞ്ചായത്ത് നോട്ടീസ് നൽകിയപ്പോഴും സ്ഥലം മരിച്ചുപോയ അച്ഛന്റെ പേരിലാണെന്നും തനിക്ക് ഉത്തരവാദിത്വമില്ലെന്നും ശ്രീകുമാർ അറിയിച്ചെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. അതിനാൽ എല്ലാ മക്കൾക്കും നോട്ടീസ് നൽകി. ഇതിനിടെ മരത്തിന്റെ ഏതാനും ചില്ലകൾ ശ്രീകുമാർ മുറിച്ചുനീക്കി. എന്നാൽ അപകടകരമായ ശിഖരങ്ങൾ നീക്കിയില്ല. മരം ചുവടോടെ മുറിക്കണമെന്നതും അംഗീകരിച്ചില്ല.

സംഭവത്തിന്റെ റിപ്പോർട്ട് ലീഗൽ സർവീസ് കോടതിയിൽ നൽകും.

എസ്.ചിത്ര, പഞ്ചായത്ത് സെക്രട്ടറി