റബർ വില ഉയരുന്നു: കർഷകർ പ്രതീക്ഷയിൽ
കല്ലറ: റബർ കർഷകർക്ക് ആശ്വാസമായി റബർ വില ഉയരുന്നു.ആഴ്ചകൾക്ക് മുമ്പ് 196 -198 രൂപ വിലയുണ്ടായിരുന്ന റബർ ഷീറ്റിന് ഇപ്പോൾ കിലോഗ്രാമിന് 200 രൂപയാണ്. രണ്ടു മാസത്തിനിടെ 35 രൂപയോളമാണ് റബർഷീറ്റിന് കൂടിയത്. ഡിസംബറിൽ 170രൂപയായിരുന്നു വില. ജനുവരി ആദ്യവാരം ഇത് 175 വരെയെത്തി.പിന്നീട് വില പടിപടിയായി കൂടുകയായിരുന്നു. കഴിഞ്ഞയാഴ്ച അവസാനമാണ് കച്ചവട വില 200 രൂപ കടന്നത്.ഒട്ടുപാൽ വിലയും കൂടിയിട്ടുണ്ട്.130 -132 രൂപയാണ് ഒട്ടുപാലിന്റെ വില. വരും ദിവസങ്ങളിൽ വില ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റബർ വില കിലോയ്ക്ക് 210രൂപ വരെയെത്തിയിരുന്നു.അതിനു ശേഷം 170 രൂപയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഉത്പാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
വില കുറയില്ല
കഴിഞ്ഞ വർഷം വില കൂടിയ ഓഗസ്റ്റിലും കനത്ത മഴകാരണം ഉത്പാദനം കുറഞ്ഞിരുന്നു.നിലവിൽ സ്വാഭാവിക ഇലപൊഴിച്ചിലിനുശേഷം ഇലകൾ തളിർക്കുകയും ചൂട് കൂടുകയും ചെയ്തതോടെ ഭൂരിഭാഗം റബർതോട്ടങ്ങളിലും ടാപ്പിംഗ് നിറുത്തിയതാണ് ഉത്പാദനം കുറയാൻ കാരണം.അടുത്ത മാസത്തോടെ കൂടുതൽ പേർ ടാപ്പിംഗ് നിറുത്തുമെന്നതിനാൽ റബർഷീറ്റ് വില കുറയാൻ സാദ്ധ്യതയില്ലെന്നും വ്യാപാരികൾ പറയുന്നു.
ആശ്വാസമായി വേനൽമഴ
കഠിനമായ വേനൽച്ചൂട് കാരണം ഉത്പാദനത്തിൽ ഗണ്യമായ കുറവാണുണ്ടായത്.അതേസമയം വേനൽമഴ ലഭിച്ചാൽ അവധി ഒഴിവാക്കി ടാപ്പിംഗ് തുടരാനാണ് ചെറുകിട കർഷകരുടെ തീരുമാനം. കഴിഞ്ഞ ദിവസം പലയിടത്തും വേനൽമഴ ലഭിച്ചിരുന്നു. ഇതു തുടരുകയാണെങ്കിൽ ടാപ്പിംഗ് തുടരാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വില ഉയർന്ന് നിൽക്കുന്നതിനാൽ കൂടുതൽ ദിവസം ടാപ്പിംഗ് നടത്തുന്നത് ഇവർക്ക് ഗുണകരമാകും.