കുരിശടി തറയുടെ മെറ്റൽ വനംവകുപ്പ് നീക്കി, പ്രതിഷേധം, സംഘർഷം

Tuesday 24 February 2026 12:41 AM IST

ചാലക്കുടി: കോടശ്ശേരി മാരാങ്കോട് സെന്റ് ജോസഫ് പള്ളിയുടെ വനഭൂമിയിലുള്ള കുരിശടിയിലെ തറയുടെ മെറ്റൽ വനംവകുപ്പ് നീക്കം ചെയ്തതിനെച്ചൊല്ലി പ്രദേശത്ത് സംഘർഷം. കരിങ്കൽ മെറ്റൽ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ പ്രതിഷേധിച്ചു. മെറ്റൽ മാറ്റിയ തറയിൽ നാട്ടുകാരുടെ കോൺക്രീറ്റ് നടത്താനുള്ള നീക്കം പ്രശ്‌നം കൂടുതൽ രൂക്ഷമാക്കി. ഒരു കുരിശ് മാത്രം നിലനിന്നിരുന്ന സ്ഥലത്ത് കാലക്രമേണ അനുബന്ധ സൗകര്യം ഒരുക്കി ഇപ്പോൾ തറ കോൺക്രീറ്റ്്് ചെയ്യാനുള്ള ശ്രമം നടത്തുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പിയും ഡി.എഫ്.ഒയും ഇടപെട്ട് പ്രശ്‌നം താത്കാലികമായി പരിഹരിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ചട്ടിക്കുളം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി കുരിശടിയിലെ മെറ്റൽ നീക്കിയത്. ഉടനെ പരിസരവാസികൾ രംഗത്തെത്തി. ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായതോടെ പള്ളിയിൽ കൂട്ടമണിയടിച്ചു. ഇതോടെ പരിസരത്തെ നിരവധിയാളുകൾ സ്ഥലത്തെത്തി. തുടർന്ന് മെറ്റൽ നീക്കം ചെയ്യുന്നത് ഉദ്യോഗസ്ഥർ നിറുത്തി. വിവരമറിഞ്ഞെത്തിയ കോടശേരി പഞ്ചായത്ത് പ്രസിഡന്റ് സുനന്ദ നാരായണൻ, സി.പി.എം ഏരിയാ സെക്രട്ടറി കെ.എസ്.അശോകൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.വിജോഫി എന്നിവർ ഉദ്യോസ്ഥരുമായി ചർച്ച നടത്തി. മുൻ പള്ളി വികാരിയുടെ പേരിലുള്ള 88 സെന്റ് സ്ഥലത്തിന് പട്ടയത്തിനായി നൽകിയ അപേക്ഷ സർക്കാരിന്റെ പക്കലുണ്ടെന്നും ജോയിന്റ് വെരിഫിക്കേഷൻ നടത്തി കഴിഞ്ഞതാണെന്നുമാണ് വിശ്വാസികളുടെ വാദം. ഉദ്യോഗസ്ഥരെ തടഞ്ഞ ആളുകൾക്കെതിരെ കേസ് എടുക്കില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ കുരിശടിയിലെ തറ കോൺക്രീറ്റ് ചെയ്യില്ലെന്ന്് നാട്ടുകാരും പറഞ്ഞു.

ഉദ്യോഗസ്ഥരുടെ ഏകപക്ഷീയ നിലപാട്്് ശരിയല്ല ജോയ് മാരാങ്കോട്്് പരസരവാസി

പ്രശ്‌നത്തിന് തീരുമാനം ഉണ്ടാകുന്നതിന് മുമ്പ്്് ഉദ്യോഗസ്ഥർ പ്രകോപനം സൃഷ്ടിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് സുനന്ദ നാരായണൻ

ആരും വനഭൂമി കൈയ്യേറിയിട്ടില്ല. വിശ്വാസികളുടെ അവകാശങ്ങൾ ഹനിക്കരുത് ഡെന്നി വർഗീസ് മുൻ പഞ്ചായത്ത് പ്രസിഡന്റ്‌