ആക്രമണത്തിനൊരുങ്ങി യു.എസ്; ഭീതിയിൽ ഇറാൻ നിർണായക ചർച്ച വ്യാഴാഴ്‌ച

Tuesday 24 February 2026 7:04 AM IST

ടെഹ്റാൻ: ഇറാനെതിരെ ഏതു നിമിഷവും യു.എസിന്റെ ആക്രമണമുണ്ടാകാമെന്ന ആശങ്ക ശക്തമാകവെ,ആണവ ചർച്ചയിലേക്ക് ഉറ്റുനോക്കി ലോകം. വ്യാഴാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന ചർച്ചയിൽ ധാരണയിലെത്തിയില്ലെങ്കിൽ ഇറാനിൽ യു.എസിന്റെ വ്യോമാക്രമണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതേസമയം,സുരക്ഷ കണക്കിലെടുത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അവരുടെ പൗരന്മാരോട് രാജ്യം വിടാനും നിർദ്ദേശിച്ചു.

ജനീവ ചർച്ച ഇറാനുള്ള അവസാന അവസരമാണെന്ന് യു.എസ് ഓർമ്മപ്പെടുത്തുന്നു. ഇറാന്റെ സൈനിക മേധാവിമാരെയും ആണവ ശാസ്ത്രജ്ഞരെയും യു.എസ് ലക്ഷ്യമിട്ടേക്കാമെന്നും ആണവ കേന്ദ്രങ്ങൾ തകർത്തേക്കാമെന്നുമാണ് റിപ്പോർട്ട്. യു.എസ് സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന നിലപാടിൽ ഇറാനും ഉറച്ചുനിൽക്കുകയാണ്. നേരത്തെ നടന്ന രണ്ട് റൗണ്ട് ആണവ ചർച്ചകൾക്ക് സമാനമായി ഒമാന്റെ മദ്ധ്യസ്ഥതയിലാണ് വ്യാഴാഴ്ചത്തെ ചർച്ചയും നടക്കുക.

യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്താനോ വിദേശ രാജ്യത്തേക്ക് മാറ്റാനോ ഇറാൻ തയ്യാറായേക്കുമെന്ന് സൂചനയുണ്ട്. യു.എസ് പങ്കാളിത്തത്തോടെയുള്ള സമ്പുഷ്ടീകരണ പദ്ധതി,​അറബ് രാജ്യങ്ങളുടെ നിക്ഷേപം തുടങ്ങിയ നിർദ്ദേശങ്ങളും ഇറാൻ ചർച്ചയിൽ മുന്നോട്ടുവയ്ക്കുമെന്ന് അറിയുന്നു. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് ലഭിച്ചാൽ ഇളവുകൾക്ക് യു.എസും തയ്യാറാകുമെന്നാണ് റിപ്പോർട്ട്.

പടയൊരുക്കം

ഇറാനെ ആക്രമിക്കാനുള്ള സൈനിക സന്നാഹങ്ങൾ യു.എസ് ശക്തമാക്കി. നിർണായക ഉപകരണങ്ങളെയും സൈനികരെയും വഹിച്ചുള്ള ഒമ്പത് ഭീമൻ സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ മിഡിൽ ഈസ്റ്റിലെ യു.എസ് ബേസുകൾ ലക്ഷ്യമാക്കി പുറപ്പെട്ടു. ഡസൻ കണക്കിന് എഫ്-22 റാപ്റ്റർ,എഫ്-35 യുദ്ധവിമാനങ്ങളും ബോംബറുകളും ബേസുകളിൽ വിന്യസിച്ചിട്ടുണ്ട്. ഇറാന്റെ തിരിച്ചടി മുന്നിൽ കണ്ട് ബഹ്റൈനിലെയും ഖത്തറിലെയും ബേസുകളിൽ നിന്ന് നൂറുകണക്കിന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു.

ഗ്രീക്ക് തീരത്ത് ജെറാൾഡ്

ആർ. ഫോർഡ്

ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസിന്റെ " യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് " ഇന്നലെ ഗ്രീസിലെ ക്രീറ്റ് ദ്വീപിലുള്ള നാറ്റോ ബേസിലെത്തി. 14നാണ് ജെറാൾഡ് ആർ. ഫോർഡ് വെനസ്വേല തീരത്ത് നിന്ന് മിഡിൽ ഈസ്റ്റ് ലക്ഷ്യമാക്കി പുറപ്പെട്ടത്. നിലവിൽ യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിയുടെ നേതൃത്വത്തിലെ യു.എസ് നാവിക വ്യൂഹം അറബിക്കടലിൽ തുടരുകയാണ്.