സൂപ്പർ കരുത്തേകാൻ: വരുന്നു, 40 സുഖോയ് 57

Wednesday 25 February 2026 1:02 AM IST

യൂഡൽഹി: യു.എസ് സമ്മർദ്ദത്തിന് വഴങ്ങി റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്തിയെങ്കിലും അവരുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം സുഖോയ് 57ഇ സോഴ്സ് കോഡ് സഹിതം വാങ്ങാൻ ഇന്ത്യ. 40 വിമാനങ്ങൾക്ക് ഉടൻ പ്രതിരോധ അക്വിസിഷൻ കൗൺസിൽ(ഡി.എ.സി) അനുമതി നൽകും അത്യാധുനിക റഡാറുകളെ പോലും വെട്ടിച്ച് കുതിക്കാൻ ശേഷിയുണ്ട് സുഖോയ് 57ന്. ശബ്ദത്തിന്റെ രണ്ടിരട്ടി വേഗത. അമേരിക്കയുടെ എഫ്-35നോട് കിടപിടിക്കും.

സാങ്കേതിക കൂടിയാലോചനകൾ അന്തിമ ഘട്ടത്തിലാണെന്ന് സുഖോയ് നിർമ്മാതാക്കളായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ (യു.എ.സി) സ്ഥിരീകരിച്ചു. ഇന്ത്യ ഉപയോഗിക്കുന്ന സുഖോയ് - 30എം.കെ.ഐ പ്ളാന്റുകളിൽ നിർമ്മിക്കാനുള്ള സോഴ്സ് കോഡ് അടക്കമാണ് ഇടപാട്. സോഴ്സ് കോഡ് ലഭിച്ചാൽ വിമാനത്തിൽ തദ്ദേശീയ പരിഷ്‌കാരങ്ങൾ വരുത്താം. ഫ്രാൻസിന്റെ 114 റാഫേൽ വിമാനങ്ങൾക്ക് കഴിഞ്ഞയാഴ്ചയാണ് കരാറായത്. 4.5 ജനറേഷനാണ് റാഫേൽ.

 ചൈനയുടെ ജെ-35ന് മറുപടി

ആസ്ത്ര എം.കെ1, എം.കെ2 മിസൈലുകൾ, രുദ്രം ആന്റി-റേഡിയേഷൻ മിസൈലുകൾ, റഷ്യൻ നിർമ്മിത ആർ-77 മിസൈൽ എന്നിവ എസ്.യു-57 ഇയിൽ ഘടിപ്പിക്കാം. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന സ്‌റ്റെൽത്ത് വിമാനം 2035ലേ യാഥാർത്ഥ്യമാകൂ. ചൈനയുടെ ജെ-20, ജെ-35 സ്റ്റെൽത്ത് വിമാനങ്ങൾ ഉയർത്തുന്ന ഭീഷണിക്ക് ചുട്ട മറുപടി. പാകിസ്ഥാന് അഞ്ചാം തലമുറ വിമാനം വിൽക്കാൻ ചൈന ഒരുങ്ങുകയാണ്. ഇതു മുന്നിൽക്കണ്ടാണ് റഷ്യയുമായി പെട്ടെന്ന് കരാറിലാകുന്നത്. എഫ്-35 നൽകാൻ ട്രംപ് സന്നദ്ധനാണ്. പക്ഷേ സുഖോയ് 57ഇമായി വിലയിൽ വലിയ അന്തരമുണ്ട്. ഒരു എഫ്-35ന് 900-950 കോടി രൂപ വിലയാകും. എന്നാൽ സുഖോയ് 57ഇയ്ക്ക് 650 കോടി നൽകിയാൽ മതി. മാത്രമല്ല സോഴ്സ് കോഡ് നൽകാൻ അമേരിക്ക തയ്യാറുമല്ല.

ഇരട്ട എൻജിൻ, മൾട്ടി റോൾ

 2130 കിലോമീറ്റർ വേഗത

 10,000 കിലോ പേലോഡ് ശേഷി

 മൾട്ടി ട്രാക്കിംഗ് എസ്.എച്ച് -121 റഡാർ

 ഏത് കാലാവസ്ഥയിലും തകർപ്പൻ പ്രകടനം