നീറ്റ് പരീക്ഷയ്ക്ക് നിർബന്ധിച്ചു അച്ഛനെ കൊലപ്പെടുത്തി കഷണങ്ങളാക്കി 21കാരൻ
ലക്‌നൗ: കരിയർ സമ്മർദ്ദവും നീറ്റ് പരീക്ഷയെഴുതാനുള്ള നിർബന്ധവും സഹിക്കാനാവാതെ അച്ഛനെ വെടിവച്ചുകൊന്ന് കഷണങ്ങളാക്കി 21കാരൻ. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ഫാർമസ്യൂട്ടിക്കൽ, മദ്യ വ്യവസായിയായ മാനവേന്ദ്ര സിംഗാണ് (49) കൊല്ലപ്പെട്ടത്. മകൻ അക്ഷത് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാനവേന്ദ്ര സിംഗിനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് അന്വേഷണത്തിനായി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കഥയുടെ ചുരുളഴിയുന്നത്. വീട്ടിലുണ്ടായിരുന്ന വീപ്പയിൽ നിന്ന് ശരീര ഭാഗങ്ങൾ കണ്ടെത്തിയ പൊലീസ് അക്ഷതിനെ ചോദ്യം ചെയ്തു. ഇതിനിടെ അച്ഛനെ കൊലപ്പെടുത്തി കഷണങ്ങളാക്കിയെന്നും പലയിടത്ത് ഉപേക്ഷിച്ചെന്നും ഇയാൾ സമ്മതിക്കുകയായിരുന്നു.
അക്ഷത് ഡോക്ടറാകണമെന്നും നീറ്റ് നേടണമെന്നും മാനവേന്ദ്ര ആഗ്രഹിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനായി അക്ഷതിനെ നിർബന്ധിച്ചു. എന്നാൽ ബി .കോം കഴിഞ്ഞ അക്ഷതിന് മെഡിക്കൽ രംഗം താത്പര്യമുണ്ടായിരുന്നില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഒരിക്കൽ അക്ഷത് വീടുവിട്ട് പോകുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് 4.30നും ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അക്ഷത് മാനവേന്ദ്രയ്ക്കുനേരെ വെടിയുതിർത്തു. തുടർന്ന് മൃതദേഹം മൂന്നാം നിലയിൽ നിന്ന് താഴത്തെ നിലയിലെ മുറിയിലെത്തിച്ച് വെട്ടിനുറുക്കാൻ തുടങ്ങി. ഇതുകണ്ട സഹോദരിയെ ഭയപ്പെടുത്തി. സഹോദരിയുടെ മുമ്പിൽ വച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്. ശരീരഭാഗങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു. ചില ഭാഗങ്ങൾ പലയിടത്ത് ഉപേക്ഷിച്ചു.
ഫോറൻസിക് സംഘം പരിശോധന നടത്തി. മറ്റ് ശരീര ഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
മീററ്റ് കൊലപാതകം
സ്വാധീനിച്ചു
മീററ്റിൽ കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ മുസ്‌കാൻ റസ്‌തോഗി കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് വീപ്പയിൽ നിറച്ച സംഭവമാണ് അക്ഷതിനെ സ്വാധീനിച്ചതെന്ന് പൊലീസ് പറഞ്ഞു. ദുർഗന്ധമുണ്ടാകാതിരിക്കാൻ വീപ്പയിൽ സിമന്റും നിറച്ചു.
തോക്ക് പിടിച്ചുവാങ്ങി
അച്ഛന്റെ തോക്ക് പിടിച്ചുവാങ്ങിയാണ് അക്ഷത് വെടിവച്ചത്. ലൈസൻസുള്ള തോക്കാണിത്.