ലുറ്റിയൻസിന്റെ പ്രതിമ: ദുഃഖകരമെന്ന് കൊച്ചുമകൻ
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ ബ്രിട്ടീഷ് ആർക്കിടെക്ട് എഡ്വിൻ ലുറ്റിയൻസിന്റെ പ്രതിമ എടുത്തുമാറ്റി സി. രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചത് ദു:ഖകരമെന്ന് ലുറ്റിയൻസിന്റെ കൊച്ചുമകൻ മറ്റ് റിഡ്ലെ പ്രതികരിച്ചു. എഡ്വിൻ ലുറ്റിയൻസ് രൂപകൽപന ചെയ്‌ത രാഷ്ട്രപതി ഭവനിൽ നിന്ന് അദ്ദേഹത്തിന്റെ പ്രതിമ നീക്കം ചെയ്‌തത് സങ്കടകരമാണ്. കഴിഞ്ഞവർഷം ഡൽഹിയിലെത്തിയപ്പോഴും പ്രതിമ കാണാനെത്തിയിരുന്നു. പേര് നീക്കം ചെയ്‌തത് ശ്രദ്ധയിൽപ്പെട്ടു. അതെന്തു കൊണ്ടാണെന്ന് അന്ന് ചിന്തിച്ചിരുന്നുവെന്നും കൊച്ചുമകൻ എക്‌സ് അക്കൗണ്ടിൽ കുറിച്ചു. യു.കെയിലാണ് എഴുത്തുകാരനായ മറ്റ് റിഡ്ലെ താമസിക്കുന്നത്.
സ്വാഗതം ചെയ്‌ത് തരൂർ
രാഷ്ട്രപതി ഭവനിൽ സി. രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചതിനെ കോൺഗ്രസ് നേതാവും ലോക്‌സഭാ എം.പിയുമായ ശശി തരൂർ സ്വാഗതം ചെയ്‌തു. രാജാജിയെ ആദരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച തരൂർ, വിദ്യാർത്ഥി കാലത്ത് താൻ അദ്ദേഹത്തിന്റെ സ്വതന്ത്ര പാർട്ടിയുടെ അനുകൂലിയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളിലും സ്വാതന്ത്ര്യങ്ങളിലും ഉറച്ച വിശ്വാസമുണ്ടായിരുന്ന രാജാജിയെ പിന്തുടരാൻ വളരെ കുറച്ച് പേർ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നത് ദുഃഖകരമാണെന്നും കൂട്ടിച്ചേർത്തു. സ്വതന്ത്രഭാരതത്തിലെ ആദ്യ ഭാരതീയ ഗവർണർ ജനറലിന്റെ പ്രതിമ കഴിഞ്ഞദിവസം രാഷ്ട്രപതി ദ്രൗപദി മുർമുവാണ് അനാച്ഛാദനം ചെയ്‌തത്. ഇതിനുശേഷം രാഷ്ട്രപതി എക്‌സ് അക്കൗണ്ടിൽ പോസ്റ്ര് ചെയ്‌തത് പ്രധാനമന്ത്രി നരേന്ദ്രമോദി റീപോസ്റ്ര് ചെയ്‌തിരുന്നു. മോദിയുടെ പോസ്റ്ര് പങ്കിട്ടു കൊണ്ടാണ് ശശി തരൂരിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.