ആറ്റുകാൽ പൊങ്കാലയിടുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ അബദ്ധങ്ങൾ ഒഴിവാക്കണം

Wednesday 25 February 2026 11:21 AM IST

ഇഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കുന്ന നാളും കാത്തിരിക്കുകയാണ് സ്ത്രീ ലക്ഷങ്ങൾ. ആറ്റുകാൽ പൊങ്കാല സംബന്ധിച്ച് നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യം.

തന്റെ കണ്ണിൽ നിന്നും പുറപ്പെട്ട അഗ്നിയിൽ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങൾ പൊങ്കാല നൽകി എതിരേറ്റു. അതിന്റെ ഓർമ്മയിലാണ് പൊങ്കാലയെന്നാണ് ഒരു വിശ്വാസം. പൊങ്കാലയിടുന്നവരെല്ലാം വ്രതമെടുക്കാറുണ്ട്. കാപ്പുകെട്ട് മുതൽ വ്രതം അനുഷ്ഠിക്കുന്നതാണ് നല്ലത്. എങ്കിലും വ്രതം ഏത്രദിവസം വേണെന്ന് ഭക്തർക്ക് തീരുമാനിക്കാം.

വ്രതം എടുക്കുമ്പോൾ ദിവസവും രണ്ടുനേരം കുളിക്കണം. കൂടാതെ മത്സ്യം, മുട്ട, മാംസം എന്നിവ ഒഴിവാക്കി സസ്യാഹാരം മാത്രമേ കഴിക്കാവൂ. പൊങ്കാലയുടെ തലേദിവസം ഒരുതവണ മാത്രമേ അരി ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുൻപ് കഴിവതും ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്താൻ ശ്രമിക്കുക.

വെള്ളച്ചോറ്, ശർക്കരപായസം, മണ്ടപ്പുറ്റ്, തെരളി, മോദകം, വത്സൻ, പന്തീരുനാഴി, പയർ നിവേദ്യം, നെയ്‌ പായസം, ഇടിച്ചുപിഴിഞ്ഞ പായസം, അരവണ എന്നിവയാണ് പ്രധാനമായും ഭക്തർ ഒരുക്കാറുള്ളത്. പലർക്കും പൊങ്കാല ഇടുമ്പോൾ വിളക്ക് എവിടെ കത്തിക്കണമെന്ന് അറിയില്ല. പൊങ്കാല അടുപ്പ് ഏത് ദിക്കിലായാലും വിളക്ക് കത്തിക്കുമ്പോൾ തിരി കിഴക്കോട്ട് ഇടണമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഗണപതിക്ക് ഒരുക്ക് (പടുക്ക) ആകാം. ഇതുരണ്ടും ചെയ്യാതെ പൊങ്കാലയിട്ടാലും കുഴപ്പമില്ല. പൊങ്കാലയിൽ പൂവിടാൻ പാടില്ല. നിവേദ്യം തയ്യാറാക്കി കഴിഞ്ഞാൽ മാറ്റി വാഴയിലകൊണ്ട് അടച്ചു വയ്ക്കണമെന്ന് ജ്യോതിഷികൾ പറയുന്നു.