സജോയുടെ പോയിന്റ് ബ്ലാങ്കിൽ പിടഞ്ഞുവീണത് 97 പന്നികൾ
മുണ്ടക്കയം : കൃഷിയിടം കുത്തിമറിച്ചും, ആളുകളെ ആക്രമിച്ചവരും കലിപൂണ്ടുനിൽക്കുന്ന കാട്ടുപന്നികളുടെ കാര്യം സജോയുടെ തോക്കിൻമുനയിലെത്തിയാൽ തീരുമാനമാകും. സ്വന്തം ജീവൻ പണയപ്പെടുത്തി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഭീതിപരത്തിയ 97 കാട്ടുപന്നികളെയാണ് രണ്ടുർഷത്തിനിടെ സജോ വർഗീസ് (43) വെടിവച്ചു കൊന്നത്. വനം വകുപ്പ് തയ്യാറാക്കിയ തോക്ക് ലൈസൻസുള്ളവരുടെ പാനലിൽ സജോയമുണ്ട്.
ഏത് പാതിരാത്രിയിലും വിളിയെത്തിയാൽ സജോ പറന്നെത്തും. ഒരു സ്ഥലത്ത് തന്നെ തുടർച്ചയായി കാത്തുനിൽക്കുകയോ , വിവിധയിടങ്ങളിൽ അലഞ്ഞുനടക്കുകയോ ചെയ്താലേ കാട്ടുപന്നികളെ കണ്ടെത്താനാകൂ. പലതും കൂടുതൽ അക്രമണ സ്വഭാവമുള്ളവയാണ്. ചിലപ്പോൾ പാഞ്ഞടുക്കും. വലിപ്പം കൂടിയതും തേറ്റയുള്ളതുമായ പന്നികളാണ് ഏറെ അപകടകാരികൾ. കൃത്യമായ മർമ്മ സ്ഥാനത്ത് വെടിയേറ്റില്ലെങ്കിൽ പ്രത്യാക്രമത്തിന് സാദ്ധ്യതയേറെയാണ്. 97 പന്നികളെയും ഒറ്റ വെടിയ്ക്കാണ് സജോ കൊന്നത്. വനാതിർത്തി പങ്കിടുന്ന ഗ്രാമീണ മേഖലയിലേക്ക് കാട്ടുപന്നികൾ കൂട്ടമായി മാറിയതായി സജോ പറയുന്നു.