ഗ്രാമങ്ങൾ മുണ്ടിനീർ ഭീതിയിൽ
കല്ലറ: വൈറൽ പനിക്കും,ചെങ്കണ്ണിനും പുറമെ ഗ്രാമങ്ങളിൽ മുണ്ടിനീരും പടരുന്നു.കല്ലറ,വെഞ്ഞാറമൂട് മേഖലകളിലാണ് രോഗവ്യാപനം കൂടുതൽ. ചില സ്കൂളുകളുടെ പ്രവർത്തനം ഉൾപ്പെടെ താത്കാലികമായി നിറുത്തിവച്ചിരുകയാണ്.
നേരത്തെ കുട്ടികൾക്ക് അഞ്ചാംപനി,മുണ്ടിനീര്,റൂബല്ല എന്നിവയെ പ്രതിരോധിക്കാനുള്ള എം.എം.ആർ വാക്സിനാണ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ അഞ്ചാംപനി,റൂബല്ല(എം.ആർ) വാക്സിനാണ് നൽകുന്നത്. ഇതാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണമായി അധികൃതർ ചൂണ്ടികാണിക്കുന്നത്. മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസാണ് രോഗം പടർത്തുന്നത്.
രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് വായുവിലൂടെ പടർന്ന് ഉമിനീർ ഗ്രന്ഥികളെയാണ് പൊതുവേ ബാധിക്കുന്നത്. അഞ്ചുമുതൽ മുതൽ 15 വയസ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കാണുന്നത്. മുതിർന്നവരിൽ ഗുരുതരമാകും.സാധാരണയായി ഒന്നു രണ്ട് ആഴ്ചയ്ക്കുള്ളിൽ രോഗം ഭേദമാകും. രോഗവ്യാപനം പെട്ടെന്നായതിനാൽ മറ്റുള്ളവരോട് ഇടപഴകുന്നതിൽ നിന്ന് വിട്ടുനിൽക്കണം.
പ്രധാന ലക്ഷണങ്ങൾ
ചെറിയ പനിയും തലവേദനയും പ്രാരംഭ ലക്ഷണം
വായ തുറക്കാനും ചവയ്ക്കാനും വെള്ളമിറക്കാനും പ്രയാസം
വിശപ്പില്ലായ്മയും ക്ഷീണവും
മുൻകരുതലുകൾ
ധാരാളം വെള്ളം കുടിക്കണം
തുടക്കത്തിലേ ചികിത്സിക്കണം
അസുഖം പൂർണമായും മാറുന്നതുവരെ വിശ്രമിക്കണം
രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കണം
രോഗികളായ കുട്ടികളെ സ്‌കൂളിൽ വിടരുത്
രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കണം
രോഗ നിയന്ത്രണത്തിന് പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്
ഉയർത്തുന്ന ഭീഷണികൾ
രോഗിയുടെ ചുമ,തുമ്മൽ,മൂക്കിൽ നിന്നുള്ള സ്രവം എന്നിവ രോഗം പടർത്തും
രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റുള്ളവരിലേക്ക് പകർന്നിട്ടുണ്ടാവാം.
തലച്ചോർ,വൃഷണം,അണ്ഡാശയം,ആഗ്‌നേയ ഗ്രന്ഥി,പ്രോസ്റ്റേറ്റ് എന്നീ ശരീര ഭാഗങ്ങളെ രോഗം ബാധിക്കും
പ്രാരംഭത്തിലേ ചികിത്സിച്ചില്ലെങ്കിൽ ഭാവിയിൽ വന്ധ്യതയ്ക്ക് സാദ്ധ്യത
തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം.ഇത് മരണ കാരണമാകാം.