സുധ വധക്കേസ് പ്രതി റിമാൻഡിൽ തർക്കം തീർക്കാൻ വിളിച്ചു വരുത്തി കൊലപാതകം
കൊച്ചി: മാസങ്ങളായി തുടരുന്ന തർക്കം പരിഹരിക്കാൻ വിളിച്ചുവരുത്തിയെങ്കിലും യാത്രയിലടക്കം തർക്കം മൂർച്ഛിച്ചതാണ് എറണാകുളം പൂത്തോട്ടയിൽ താമസിക്കുന്ന കോട്ടയം ചിങ്ങവനം മൂലക്കളത്തിൽ സുധ ബേബി(45)യെ കൊലപ്പെടുത്താൻ സുഹൃത്ത് വൈറ്റില പൊന്നുരുന്നി കണ്ടത്തറ വീട്ടിൽ ഷാജി (62)ക്ക് പ്രേരണയായത്. പൂത്തോട്ടയിൽ നിന്ന് സുധയെ വൈറ്റിലയിൽ എത്തിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ഷാജി തീരുമാനിച്ചത്. വൈറ്റിലയിൽ എത്തിയതോടെ ഇരുവരും തമ്മിൽ തർക്കം മൂർച്ഛിച്ചു. രഹസ്യബന്ധം ഷാജിയുടെ വീട്ടിൽ അറിയിക്കുമെന്നും കുടുംബജീവിതം തകർക്കുമെന്നും സുധ ആവർത്തിച്ചു. ഷാജിയെ സുധ അടിക്കുകയും തൊഴിക്കുകയും ചെയ്തു. ഇതിന്റെ ദേഷ്യത്തിൽ ഷാജി കൊല നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സുധ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്ന് കൊച്ചി ഡി.സി.പി അശ്വതി ജിജി പറഞ്ഞു. സുധയുടെ മുഖത്ത് ഷാജി പലതവണ മുഷ്ടിചുരുട്ടി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കരിങ്കല്ലിന് മുകളിലേക്ക് വീണ സുധയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. യുവതി ബഹളം വച്ചതോടെ മുഖം അമർത്തിപ്പിടിച്ച് മർദ്ദനം തുടർന്നു. ഇതാണ് മരണത്തിന് ഇടയാക്കിയത്.
സുധയുമായി വർഷങ്ങളായുള്ള ബന്ധം കുടുംബജീവിതത്തെ ബാധിക്കുമെന്ന ഷാജിയുടെ ഭയമാണ് കൊലപാതകത്തിന് കാരണമെന്നും, ആസൂത്രിതമല്ലെന്നും അശ്വതി ജിജി പറഞ്ഞു. ഷാജിയെ ഇന്നലെ രാവിലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഷാജിയെ കസ്റ്റഡിയിൽ വാങ്ങി വീട്ടിലുൾപ്പെടെ എത്തിച്ച് കൂടുതൽ തെളിവെടുക്കും. രക്തം പുരണ്ട ഷർട്ട് കണ്ടെത്തണം. ഷർട്ട് വീട്ടിലുണ്ടെന്നാണ് ഷാജിയുടെ മൊഴി. ഷാജിയും സുധയും തമ്മിൽ പണമിടപാടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
വീട്ടുകാർ അറിയാതെ സുധയും ഷാജിയും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെ വൈറ്റില റെയിൽവേ മേൽപ്പാലത്തിന് താഴെ സുധയുമായി എത്തിയാണ് ഷാജി കൊലപാതകം നടത്തിയത്. ട്രെയിൻ തട്ടിയുള്ള മരണമെന്ന് വരുത്താൻ മൃതദേഹം റെയിൽവേ പാളത്തിൽ കിടത്തി ഷാജി കടന്നുകളഞ്ഞു. പുലർച്ചെ സമീപത്തെ ട്രാക്കിലൂടെ പോയ അമൃത എക്സ്‌പ്രസിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടതായി പൊലീസിനെ അറിയിച്ചത്.