ഹമാസിന്റേത് ക്രൂരമായ ആക്രമണം, ഇന്ത്യ ഇസ്രയേലിനൊപ്പം: നരേന്ദ്ര മോദി  ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

Thursday 26 February 2026 7:07 AM IST

ടെൽ അവീവ്: 2023 ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്ക്കും സാധാരണക്കാരെ കൊലപ്പെടുത്തുന്നതിനും ന്യായീകരണമില്ല. ഇസ്രയേലിനൊപ്പം എന്നും എപ്പോഴും ഇന്ത്യ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഇസ്രയേൽ പാർലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹമാസിന്റെ ക്രൂരമായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇന്ത്യൻ ജനതയുടെ പേരിൽ അനുശോചനമറിയിക്കുന്നതായി മോദി പറഞ്ഞു.

അതേസമയം, മോദിയുടെ പ്രസ്താവനയെ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കം പാർലമെന്റിലുണ്ടായിരുന്നവർ എഴുന്നേറ്റ് നിന്ന് കൈയടിച്ച് സ്വീകരിച്ചു. ഇന്ത്യയും ഭീകരവാദത്തിന് ഇരയാണെന്ന് 2008ലെ മുംബയ് ഭീകരാക്രമണത്തെ മോദി ചൂണ്ടിക്കാട്ടി. ഇന്ത്യ ഔദ്യോഗികമായി ഇസ്രയേലിനെ അംഗീകരിച്ച ദിവസമായ 1950 സെപ്തംബർ 17നാണ് താൻ ജനിച്ചതെന്നും മോദി പറഞ്ഞു.

ഗാസ സമാധാന ശ്രമങ്ങൾക്ക് പിന്തുണയറിയിച്ച മോദി, മേഖലയിൽ എല്ലാവർക്കും നീതിയും ശാശ്വത സമാധാനവും വേണമെന്നും വ്യക്തമാക്കി. നെസറ്റിൽ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. നെസറ്റിന്റെ പരമോന്നത ബഹുമതിയായ ' സ്പീക്കർ ഒഫ് ദ നെസറ്റ് മെഡൽ" നൽകി മോദിയെ ആദരിച്ചു.

ഇന്ത്യയെ ഭീമൻ ശക്തിയെന്ന് വിശേഷിപ്പിച്ച നെതന്യാഹു, മോദി തനിക്ക് സുഹൃത്ത് മാത്രമല്ല ഒരു സഹോദരൻ കൂടിയാണെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യ-ഇസ്രയേൽ ബന്ധത്തിൽ കൈവരിച്ച പുരോഗതികളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

 ഒരേ നിറം,​ കുങ്കുമ നിറം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറയും നൽകിയത്. വിമാനത്താവളത്തിൽ നേരിട്ടെത്തിയ ഇരുവരും മോദിയുമായി സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു. ഇതിനിടെ പ്രധാനമന്ത്രി മോദി ധരിച്ചിരുന്ന ഹാഫ്-ജാക്കറ്റിലെ പോക്കറ്റ് സ്‌ക്വയറിനും സാറയുടെ സ്യൂട്ടിനും ഒരേ നിറമാണെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടി. ഇത് കുങ്കുമ നിറമാണെന്ന് മോദി പുഞ്ചിരിയോടെ മറുപടി നൽകി. ഇന്ത്യ അതിശയകരമായ രാജ്യമാണെന്ന് സാറ പറഞ്ഞപ്പോൾ മോദി മികച്ച നേതാവാണെന്ന് നെതന്യാഹുവും പറഞ്ഞു.