'ചന്ദ്രനെ നോക്കി പട്ടി ഓരിയിടുന്ന പോലെയാണ് അഖിലിന്റെ പ്രവർത്തി,​ പൃഥ്വിരാജിനെ വിമർശിക്കുന്നത് മറ്റാരെയോ സുഖിപ്പിക്കാൻ'

Thursday 26 February 2026 11:53 AM IST

മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ്‌ബോസ് ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് അഖിൽ മാരാർ. സമകാലികവിഷയങ്ങളെ രൂക്ഷമായി വിമർശിക്കുന്നതിലും അഖിൽ ഒട്ടുംപിന്നിലല്ല. ഇപ്പോഴിത സംവിധായകനായ ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ അഖിലിനെ വിമ‌ർശിച്ചിരിക്കുകയാണ്. അഖിൽ സ്വയം പ്രഖ്യാപിത ജനനായകനാണെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.

ബിഗ്‌ബോസ് ഷോയെ വിമർശിച്ച് ശ്രദ്ധപിടിച്ചുപ​റ്റി അതിൽ കയറികൂടിയ ആളാണ് അഖിൽ മാരാർ. അതുകൊണ്ട് അയാളുടെ കുടുംബവും സാമ്പത്തികമായി പച്ചപിടിച്ചു. അതോടൊപ്പം പ്രശസ്തിയും കൈവന്നു. പിന്നീട് അയാൾ ആവശ്യമുള്ളതിനും അല്ലാത്തതിനുമൊക്കെ അഭിപ്രായം പറയാനും തുടങ്ങി. അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായ ആദിവാസി മധുവിനെ അധിക്ഷേപിക്കുന്ന തരത്തിൽ അയാൾ ഷോയിൽ സംസാരിച്ചിരുന്നു. മോഹൻലാൽ രോഷാകുലനായി അഖിലിനെ വലിയരീതിയിൽ വിമർശിച്ചതും ശ്രദ്ധേയമായിരുന്നു. മോഹൻലാൽ അയാളെ കൊണ്ട് മാപ്പുംപറയിച്ചിരുന്നു.

ബിഗ്‌ബോസിൽ നിന്നിറങ്ങിയപ്പോൾ അയാൾക്ക് ലഭിച്ച പ്രശസ്തി സ്വയം ഒരു ജനനായകനാണെന്ന് തോന്നലുണ്ടാക്കി കാണും. പറയുന്നത് നെഗ​റ്റീവായാലും പോസി​റ്റീവായാലും വേണ്ടില്ല, എപ്പോഴും ലൈവായി നിൽക്കുകയെന്നതാണ് അഖിൽ മാരാറുടെ ലക്ഷ്യം. ആശാരിയെ ഭക്ഷണം കഴിക്കാൻ വിളിച്ചാൽ രണ്ട് കൊട്ട് കൂടുതൽ കൊട്ടുമെന്ന് തന്റെ അച്ഛൻ പറഞ്ഞിട്ടുണ്ടെന്ന് അഖിൽ ഫേസ്ബുക്ക് പോസ്​റ്റിൽ കുറിച്ചിരുന്നു. അന്ന് വിശ്വകർമ സമുദായത്തെ ആക്ഷേപിച്ചെന്നുപറഞ്ഞ് ഒരുകൂട്ടം ആളുകൾ അഖിലിനെതിരെ രംഗത്ത് വന്നിരുന്നു. വേറെ വഴിയില്ലാതെ അഖിൽ അതിനും മാപ്പ് പറഞ്ഞു. മനസിൽ സമത്വം ഭാവനയും വിശാല മനസോടെ ചിന്തിക്കുകയും ചെയ്യുന്ന ഒരാൾക്ക് ഇത്തരമൊരു കമന്റ് പറയാൻ സാധിക്കില്ല.

മലയാള സിനിമയിൽ കൃത്യമായ സ്ഥാനം പിടിക്കാതെയാണ് നടനും സംവിധായകനുമായ പൃഥ്വിരാജിനെ അപമാനിക്കാൻ ശ്രമിക്കുന്നത്. ചന്ദ്രനെ നോക്കി പട്ടി ഓരിയിടുന്ന പോലെയാണ് അഖിലിന്റെ പ്രവർത്തി. പൃഥ്വിരാജ് തന്റെ വിമർശനങ്ങൾക്ക് ചെവി തരില്ലെന്ന് അഖിലിനറിയാം. മ​റ്റാരായോ സുഖിപ്പിക്കാൻ വേണ്ടിയാണ് അഖിൽ മാരാർ ഇത്തരത്തിൽ വിമർശിക്കുന്നത്. പൃഥ്വിരാജിനെതിരെ പീഡനകഥകളോ തട്ടിപ്പുകളോ ഇല്ലാത്തതുകൊണ്ടായിരിക്കാം ഇതൊക്കെ അഖിൽ മാരാർ പറയുന്നത്.

പൃഥ്വിരാജിനെ കൊണ്ട് മലയാള സിനിമയ്ക്ക് ഒരു പ്രയോജനവുമില്ലെന്നാണ് അഖിൽ മാരാർ പറയുന്നത്. ഇതിനെതിരെ നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലികാ സുകുമാരനും രംഗത്തുവന്നിരുന്നു. അഖിൽ മാരാർ ഭയങ്കര അഭിനേതാവാണ് എന്നാൽ സിനിമയിൽ അഭിനയിക്കാൻ കഴിയില്ലെന്നാണ് മല്ലിക പരിഹസിച്ചത്. ജനപ്രതിനിധിയാകാനും അഖിൽ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനാൽ അഖിൽ ഒരുപാട് പാർട്ടി ഓഫീസുകളുടെ വാതിലുകൾ മുട്ടിയിട്ടുണ്ട്.