42 യുദ്ധക്കപ്പലുകൾ, 29 വിമാനങ്ങൾ; ബംഗാൾ കടലിൽ കരുത്ത് കാട്ടി ഇന്ത്യ, അന്താരാഷ്ട്ര നാവിക സംഗമത്തിന് സമാപനം
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ നടന്ന 'മിലൻ 2026' നാവികാഭ്യാസം ഇന്നലെ സമാപിച്ചു. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നും 42 കപ്പലുകളും 29 വിമാനങ്ങളുമാണ് ബംഗാൾ കടലിൽ നടന്ന നാവികാഭ്യാസത്തിൽ അണിനിരന്നത്. 18ഓളം വിദേശ കപ്പലുകളും അഭ്യാസത്തിൽ പങ്കെടുത്തു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ നാവികസേനയുടെ കരുത്തും സഹകരണവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു അഭ്യാസം. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ വച്ചാണ് സമാപന ചടങ്ങുകൾ നടന്നത്. സൗഹൃദം, സഹകരണം, കൂട്ടായ്മ എന്ന പ്രമേയത്തിലായിരുന്നു ഇത്തവണ നാവികാഭ്യാസം സംഘടിപ്പിച്ചത്.
ഫ്രാൻസ്, ജർമ്മനി, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള സമുദ്ര നിരീക്ഷണ വിമാനങ്ങളും അഭ്യാസത്തിന്റെ ഭാഗമായി. ഐഎൻഎസ് വിക്രാന്ത്, വിശാഖപട്ടണം ക്ലാസ് ഡിസ്‌ട്രോയറുകൾ, നീലഗിരി ക്ലാസ് ഫ്രിഗേറ്റുകൾ, ഡൈവിംഗ് സപ്പോർട്ട് വെസൽ ഐഎൻഎസ് നിസ്താർ തുടങ്ങിയ അത്യാധുനിക കപ്പലുകളാണ് ഇന്ത്യയ്ക്കായി അണിനിരന്നത്.
ഉഭയകക്ഷി ചർച്ചകൾ, അന്താരാഷ്ട്ര സമുദ്ര സെമിനാറുകൾ, വിദഗ്ധരുമായുള്ള ആശയവിനിമയം എന്നിവയായിരുന്നു ഹാർബർ ഫേസ് ഘട്ടത്തിലെ പ്രധാന ആകർഷണം. വിവിധ രാജ്യങ്ങളിലെ നാവിക ഉദ്യോഗസ്ഥർ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താൻ ഇതിലൂടെ സഹായിച്ചു. കടലിൽ നടന്ന രണ്ടാം ഘട്ടത്തിൽ അതീവ സങ്കീർണമായ സൈനികാഭ്യാസങ്ങളാണ് അരങ്ങേറിയത്.
വാർഫെയർ ഡ്രില്ലുകളിൽ എയർ ഡിഫൻസ്, ആന്റി സബ്‌മറൈൻ വാർഫെയർ എന്നിവയുടെ പരിശീലനങ്ങളും നടന്നു. പീരങ്കി ഉപയോഗിച്ചുള്ള വെടിവയ്പ്പ്, ആന്റി എയർക്രാഫ്റ്റ് ഫയർ തുടങ്ങിയവയുടെ ലൈവ് ഫയറിംഗും അഭ്യാസത്തിൽ ഉൾപ്പെട്ടു. ആശയവിനിമയത്തിനായി പരിശീലനങ്ങൾ, വിമാനവാഹിനിക്കപ്പലുകളിൽ നിന്നുള്ള വിമാനങ്ങളുടെ പറക്കൽ സംയുക്ത സൈനിക നീക്കങ്ങൾ എന്നിവ വിജയകരമായി പൂർത്തിയാക്കി.