കലൂർ സ്റ്റേഡിയത്തിന് സമീപം യുവാവിനെ ആക്രമിച്ച് കാറും പണവും കവർന്നു

Friday 27 February 2026 7:53 PM IST

ഒരു പ്രതി കസ്റ്റഡിയിലെന്ന് സൂചന

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം യുവാവിനെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് കാറും പണവും കവർന്നു. രണ്ട് വാഹനങ്ങളിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഒരു പ്രതി കസ്റ്റഡിയിലുണ്ടെന്ന് സൂചന. യൂബർ ‌ഡ്രൈവറും റെന്റ് എ കാർ ഇടപാടുകാരനുമായ ഏലൂർ മഞ്ഞുമ്മൽ പയ്യപ്പള്ളി വീട്ടിൽ അരുൺ ബാബുവാണ് (32) ആക്രമണത്തിനും കവ‌ർച്ചയ്ക്കും ഇരയായത്.

ഇന്നലെ പുലർച്ചെ 4.30ന് കലൂർ സ്റ്റേഡിയം-ലിങ്ക് റോഡിലെ കാർ വാഷ് കേന്ദ്രത്തിന് സമീപമായിരുന്നു സംഭവം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കാർ കഴുകിയ ശേഷം തമ്മനം ഭാഗത്തേക്ക് പോകുന്നതിനിടെ ഇന്നോവ, ആൾട്ടോസ് കാറുകളിലെത്തിയ നാലംഗ സംഘം അരുൺ ബാബുവിന്റെ കാർ തടഞ്ഞുനിർത്തി.

സംഘത്തലവൻ സിദ്ധാർത്ഥൻ എന്നയാൾ അരുൺ ബാബുവിനെ ബലമായി പുറത്തേക്ക് വലിച്ചിറക്കി കാറിന്റെ താക്കോൽ കൈക്കലാക്കി. തുടർന്ന് രണ്ടാം പ്രതി കിരണിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. കാറിനോട് ചേർത്തുനിർത്തി ഇടതു കൈ പിടിച്ചു തിരിക്കുകയും സ്പാനർ ഉപയോഗിച്ച് തലയ്‌ക്കടിക്കുകയും ചെയ്തു. മറ്റൊരു പ്രതി വാക്കത്തി ചൂണ്ടി 'വെട്ടിക്കളയു"മെന്ന് ഭീഷണിപ്പെടുത്തി. അരുൺ ബാബുവിന്റെ കാറിലുണ്ടായിരുന്ന 75000 രൂപ സഹിതമാണ് കാറുമായി പ്രതികൾ കടന്നത്. പാലാരിവട്ടം പൊലീസ് എത്തിയാണ് അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആക്രമണത്തിനും കവർച്ചയ്ക്കും നേതൃത്വം നൽകിയ സിദ്ധാർത്ഥിനെ ഇടപ്പള്ളിയിലെ ഒരു ചായക്കടയിൽ വച്ചു കണ്ടുപരിചയമുണ്ടെന്ന് അരുൺബാബു മൊഴി നൽകി. മറ്റുള്ളവരെ പരിചയമില്ല. ആക്രമണത്തിന് പിന്നിൽ കാർ വാടകയ്ക്ക് നൽകുന്നതുമായി ബന്ധമുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നു. അക്രമി സംഘത്തിലുണ്ടായിരുന്ന കിരണിനെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റു പ്രതികളും ഉടൻ പിടിയിലാകുമെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. വില്ലിംഗ്ടൺ ഐലൻഡിൽ ഇടുക്കി സ്വദേശികളായ യുവാക്കളെ കാർ സഹിതം തട്ടിക്കൊണ്ടു പോയി 1.50 ലക്ഷം രൂപ കവർന്നത് അടുത്തിടെയാണ്.