സൈബർ തട്ടിപ്പ് : കിളിമാനൂരിൽ വ്യാപാരിക്ക് 15 ലക്ഷത്തിലധികം രൂപ നഷ്ടമായി

Friday 27 February 2026 3:31 AM IST

കിളിമാനൂർ: വ്യാജ സന്ദേശത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെ‌യ്‌ത കിളിമാനൂരിലെ വസ്ത്ര വ്യാപാരിക്ക് 15 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി പരാതി. വാഹനത്തിന് പിഴയുണ്ടെന്ന മോട്ടോർ വാഹന വകുപ്പിന്റെ പേരിലുള്ള വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോഴാണ് കിളിമാനൂർ സ്വദേശി മുഹമ്മദ് അനസിന്റെ കനറാ ബാങ്ക് അക്കൗണ്ടിൽ നിന്ന് 15.59 ലക്ഷം രൂപ നഷ്ടമായത്.

വാഹനത്തിന് മൂന്ന് പെറ്റിയുണ്ടെന്നും ഇപ്പോൾ അടയ്ക്കുകയാണെങ്കിൽ പിഴ ഒഴിവാക്കിത്തരാമെന്നും കാണിച്ചുള്ള സന്ദേശവും ലിങ്കും മുഹമ്മദ് അനസിന്റെ വാട്സാപ്പ് നമ്പരിൽ ലഭിച്ചിരുന്നു. ഫെബ്രുവരി ആദ്യവാരമായിരുന്നു സംഭവം. വാഹനത്തിന് നിലവിൽ പെറ്റിയുള്ളതിനാൽ ലിങ്കിൽ ക്ലിക്ക് ചെയ്തു. തുടർന്ന് ഓപ്പണായ വെബ്സൈറ്റിൽ വാഹന നമ്പർ രേഖപ്പെടുത്താൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. തിരക്കിനിടെ രണ്ടാമത് ശ്രമിച്ചില്ല.

ഫെബ്രുവരി 7ന് ബിസിനസ് ടൂറിന്റെ ഭാഗമായി മുഹമ്മദ് അനസ് വിദേശത്തേക്ക് പോയിരുന്നു. അവിടെ വച്ച് ഫോണിലെ രണ്ട് നമ്പരിന്റെയും സിഗ്നൽ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടു. 13ന് നാട്ടിലെത്തിയ ശേഷം സാധനങ്ങൾ വാങ്ങാനായി മഹാരാഷ്ട്ര,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പോയി തിരികെ വന്ന് സിം കട്ടായത് പരിശോധിക്കാൻ മുഹമ്മദ് അനസ് ജിയോ ഓഫീസിലെത്തിയപ്പോൾ നമ്പർ പോർട്ട് ചെയ്തതായി വ്യക്തമായി.

സംശയം തോന്നി ബാങ്കിലെത്തി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പല ദിവസങ്ങളിലായി വിവിധ അക്കൗണ്ടിലേക്ക് പണം അയച്ചെന്ന് മനസിലായത്. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകി. ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിക്കാതെ മൊബൈൽ നമ്പർ എങ്ങനെ പോർട്ട് ചെയ്യാൻ കഴിഞ്ഞു എന്നത് ദുരൂഹമാണ്.

ഒരു അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി

മുഹമ്മദ് അനസ് ജിയോയുടെയും വി.ഐയുടെയും രണ്ട് നമ്പർ ഉപയോഗിക്കുന്നുണ്ട്. ഈ രണ്ട് നമ്പരും ലിങ്ക് ചെയ്ത രണ്ട് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുമുണ്ട്. വി.ഐയുടെ നമ്പർ പോർട്ട് ചെയ്യുന്നത് ക്യാൻസൽ ചെയ്തതിനാൽ അക്കൗണ്ട് സുരക്ഷിതമായി. ജിയോയുടെ നമ്പർ പോർട്ട് ചെയ്തതിന്റെ വിവരം ലഭിച്ചിരുന്നില്ല. ഈ നമ്പർ ലിങ്ക് ചെയ്ത അക്കൗണ്ടിൽ നിന്നാണ് തുക നഷ്ടപ്പെട്ടത്.