ഫെറി–വട്ടക്കേരി റോഡ് നന്നാക്കാൻ നടപടിയില്ല

Friday 27 February 2026 9:56 AM IST

അരൂർ: അരൂക്കുറ്റി ഫെറി റോഡിൽ നിന്ന് വട്ടക്കേരി ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന എൻ.ആർ.ഇ.പി റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തിലേറെയായി. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഭക്തർ ഒഴുകിയെത്തുന്ന വട്ടക്കേരി ഘണ്ടാകർണ ക്ഷേത്രത്തിലെ പൂജാ ഉത്സവം മാർച്ച് 3ന് ആരംഭിക്കാനിരിക്കെ റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ പോലും അധികൃതർക്കായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

ദിവസേന നൂറുകണക്കിന് ആളുകളും നിരവധി വാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. മാർച്ച് 8 ന് വട്ടക്കേരി ക്ഷേത്രത്തിലേക്കുള്ള 23 ഗരുഡവാഹന എഴുന്നള്ളിപ്പുകൾ ദേശീയപാത വഴി സഞ്ചരിച്ച് അരൂർ തെക്ക് പെട്രോൾ പമ്പിന് എതിർ വശത്തുള്ള റോഡിലൂടെ ക്ഷേത്രത്തിൽ സംഗമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ,​ റോഡിന്റെ തുടക്കത്തിൽ തന്നെ വലിയ കുഴികളും വെള്ളക്കെട്ടും നിലനിൽക്കുന്നു. ദർശനം കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്ന് ഗരുഡവാഹനങ്ങൾ വട്ടക്കേരി–ഫെറി റോഡിലൂടെയാണ് മടങ്ങേണ്ടത്. നിലവിലെ അവസ്ഥയിൽ ഇത് വലിയ ദുരിതമായി മാറുമെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്.

വട്ടക്കേരി ക്ഷേത്രത്തിലേക്കുള്ള പ്രാദേശിക താലപ്പൊലികളും ഈ റോഡുവഴിയാണ് കടന്നുവരേണ്ടത്. കഴിഞ്ഞ പൂജക്കാലത്ത് ദേശീയപാതയിലെ ഉയരപ്പാത നിർമാണ കരാറുകാരുടെ സഹായത്തോടെ കുഴികൾ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് അടച്ച് താൽക്കാലിക പരിഹാരം കണ്ടിരുന്നു. എന്നാൽ ഇക്കുറി അത്തരത്തിലുള്ള ഇടപെടലുകൾ പോലും ഉണ്ടായിട്ടില്ലെന്നാണ് ഭക്തരുടെ പരാതി.

കരാർ നടപടി നീളുന്നു

റോഡ് നന്നാക്കാൻ ടെണ്ടർ നടപടികൾ പൂർത്തിയായതായും അരൂർ മണ്ഡലത്തിലെ സർക്യൂട്ട് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടിയിലധികം രൂപയുടെ ഫണ്ട് ലഭ്യമായതായും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ടെങ്കിലും കരാർ നടപടികളിലെ കാലതാമസമാണ് നിർമ്മാണം നീളാൻ കാരണം. ജനുവരി 20 ന് ടെണ്ടർ നടപടികൾ പൂർത്തിയായെങ്കിലും തുടർനടപടികൾ അനിശ്ചിതമായി വൈകുകയാണ്.