ജ. യശ്വന്ത് വർമ്മ കേസ്: അന്വേഷണ സമിതി പുനഃസംഘടിപ്പിച്ചു
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന സമിതി പുനഃസംഘടിപ്പിച്ചു. മൂന്നംഗസമിതിയിലെ അംഗമായ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്‌തവ മാർച്ച് 5ന് വിരമിക്കും. ഈസാഹചര്യത്തിൽ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖറിനെ ഉൾപ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കുകയായിരുന്നു. ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയുടേതാണ് നടപടി. സുപ്രീംകോടതി സിറ്രിംഗ് ജഡ്‌ജി അരവിന്ദ് കുമാർ, കർണാടക ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ. യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യുന്ന നടപടികളിലേക്ക് കടക്കണമോയെന്നത് സ്‌പീക്കർ തീരുമാനിക്കുന്നത് സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. യശ്വന്ത് വർമ്മ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കെയാണ് ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയത്. നിലവിൽ അലഹബാദ് ഹൈക്കോടതി ജഡ്‌ജിയാണ്.