ആദായ വിലയുടെ മാമ്പഴക്കാലം
ചെറുതുരുത്തി: വീണ്ടുമൊരു മാമ്പഴക്കാലമെത്തുമ്പോൾ നാടൻ മാങ്ങകൾ വിപണിയിലേക്ക്. നിലവിൽ കിലോയ്ക്ക് 100 മുതൽ 180 വരെ വിലയുണ്ടെങ്കിലും അടുത്ത മാസത്തോടെ വില കുറഞ്ഞേക്കും.നിലവിൽ ഗുരുവായൂർ, കുന്നംകുളം ഭാഗങ്ങളിൽ നിന്നാണ് മാങ്ങകളെത്തുന്നത്. അടുത്ത മാസത്തോടെ പാലക്കാട് നിന്നും അതിർത്തി പ്രദേശങ്ങളിൽ നിന്നും മാങ്ങകളെത്തും. നിലവിൽ മാങ്ങകൾ ശേഖരിച്ച് പഴുപ്പിക്കുന്ന തിരക്കിലാണ് മൊത്ത വിൽപ്പനക്കാർ. പഴുപ്പിച്ചവ ഗുണനിലവാരം അനുസരിച്ച് എ, ബി, സി കാറ്റഗറികളായി തിരിക്കും. വിദേശത്തേക്ക് കയറ്റി അയയ്ക്കാനുള്ളവയാണ് എ കാറ്റഗറി. മറ്റുള്ളവ ആഭ്യന്തര വിപണികളിലെത്തും. ഇന്ത്യയിൽ ആദ്യം മാർക്കറ്റിലെത്തുന്ന മാമ്പഴം മുതലമടയിൽ നിന്നാണ്. ജൂൺ, ജൂലായ് വരെയാണ് ഇവയുടെ വിപണനം. മേയ്, ജൂൺ ആകുമ്പോഴേക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മാമ്പഴങ്ങളെത്തും. ഇതോടെ നൂറ് രൂപയ്ക്ക് രണ്ടും രണ്ടരയും കിലോ മാമ്പഴം ലഭിക്കും. ഇപ്രാവശ്യം മിക്കയിടങ്ങളിലും മാവുകൾ നന്നായി കായ്ച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.
പഴങ്ങളുടെ രാജാവ്
പഴങ്ങളുടെ രാജാവാണ് മാങ്ങ. എന്നാൽ, മാങ്ങയിലെ രാജാവാരെന്ന് ചോദിച്ചാൽ പലർക്കും ഉത്തരം പലത്. മൽഗോവയെന്ന് മലയാളിയും ഇമാം പസന്ദെന്ന് തമിഴനും അൽഫോൻസോയെന്ന് കൊങ്കണിക്കാരനും ബഗനപ്പള്ളിയെന്ന് തെലുങ്കനും പറയും. എന്നാൽ സിന്ധിക്ക് ചൗൻസയും ഗുജറാത്തിക്ക് കേസറും ബംഗാളിക്ക് അത് കൊഹിട്ടൂരുമാണ്.
കേരള വിപണിയിൽ...
കർപ്പൂരം, കൊച്ചു കിളിച്ചുണ്ടൻ, കിളിച്ചുണ്ടൻ, വല്യ കിളിച്ചുണ്ടൻ, മൂവാണ്ടൻ, വെള്ളം കൊള്ളി, ഗോമാങ്ങ, കൊട്ടൂർക്കോണം, പ്രിയോർ, നീലം, കോശ്ശേരിൽ, കുറ്റിയാട്ടൂർ കാലപ്പാടി, മല്ലിക, സിന്ദൂരം, ടോട്ടപൂരി (സേലം, കിളിമൂക്ക്) എന്നിവയാണ് കൂടുതലായി കണ്ടുവരുന്നത്.
വിഭവവൈവിദ്ധ്യം
മാമ്പഴ പുളിശ്ശേരിക്ക് ചന്ത്രക്കാറൻ, നടശ്ശാല എന്നിവ ഉത്തമം. വാണിജ്യാടിസ്ഥാനത്തിൽ പഴസത്തിന് അനുയോജ്യം അൽഫോൻസോ, ബഗനപ്പള്ളി, ടോട്ടാപ്പൂരി, കേസർ എന്നിവയാണ്. അച്ചാറുകൾ, സർബത്തുകൾ, ജ്യൂസുകൾ, ജാമുകൾ എന്നിങ്ങനെ വിഭവങ്ങളേറെ.
ടൈയെനോക്ക് ലക്ഷങ്ങൾ
ലോകത്തിലെ വില കൂടിയ മാങ്ങ ജപ്പാനിലെ ടൈയെനോ തമാഗ. കിലോയ്ക്ക് ലക്ഷങ്ങൾ വില.
ഇന്ത്യ
ആഗോള ഉൽപ്പാദനത്തിന്റെ 46 ശതമാനം കയറ്റുമതിയുള്ളത് 1 ശതമാനം
ഇത്തവണ മാങ്ങാവിപണി സജീവമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം വില കുറയാനാണ് സാദ്ധ്യതയേറെ.
ഇ.കെ.അലി പള്ളം മൊത്ത കച്ചവടക്കാരൻ