പാകിസ്ഥാനെ ഞെട്ടിച്ച് അഫ്‌ഗാൻ, ഇസ്‌ലാമാബാദിന് തൊട്ടടുത്തുവരെ വ്യോമാക്രമണം നടത്തി താലിബാൻ
ഇസ്ലാമാബാദ്: താലിബാനെതിരായ സംഘർഷം 'തുറന്ന യുദ്ധം' ആണെന്നാണ് പാകിസ്ഥാൻ പ്രഖ്യാപിച്ചത്. ഇന്നിപ്പോൾ പാകിസ്ഥാനെ ഞെട്ടിച്ച് വ്യോമാക്രമണം നടത്തിയിരിക്കുകയാണ് താലിബാൻ എന്നാണ് പുതിയ വിവരം. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും സൈനിക ആസ്ഥാനമായ റാവൽപിണ്ടിയിലും തങ്ങൾ വ്യോമാക്രമണം നടത്തിയെന്ന് താലിബാൻ അവകാശപ്പെട്ടു. ഹെലികോപ്റ്ററുകളും ഡ്രോണും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് താലിബാൻ വാദം. അഫ്‌ഗാന്റ ദേശീയ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ 'ഇസ്‌ലാമാബാദിലെ ഫൈസലാബാദിനടുത്തുള്ള സൈനിക ക്യാമ്പ്, നൗഷേരയിലെ ആർമി കന്റോൺമെന്റ്, ജംറൂദിലെ സൈനിക ടൗൺഷിപ്പ് ഒപ്പം അബോട്ടാബാദിലും വ്യോമാക്രമണം നടത്തി.' എന്ന് പറയുന്നു.
ആളില്ലാ കവചിത വാഹനങ്ങളുപയോഗിച്ച് പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളിൽ താലിബാൻ കഴിഞ്ഞരാത്രി ആക്രമണം നടത്തി എന്ന് മാദ്ധ്യമ റിപ്പോർട്ടുകളുണ്ട്. തങ്ങൾക്കുനേരെ വ്യോമാക്രമണം നടന്നു എന്ന് പാകിസ്ഥാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇരുരാജ്യങ്ങളുടെയും അതിർത്തിയായ ഡ്യൂറണ്ട് രേഖയിൽ ഇരു രാജ്യത്തെ സൈനികരും ഏറ്റുമുട്ടിയെന്ന് അവർ അറിയിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും പ്രധാന നഗരമായ കാണ്ഡഹാറിലും പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തോടെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഓപ്പറേഷൻ 'ഗസബ് ലിൽഹഖ്' എന്നാണ് സൈനിക നീക്കത്തിന് പാകിസ്ഥാൻ നൽകിയിരിക്കുന്ന പേര്.
'ഞങ്ങളുടെ ക്ഷമ നശിച്ചു, ഇനി നേരിട്ടുള്ള യുദ്ധം' എന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് എക്സിലൂടെ പ്രഖ്യാപിച്ചു. തങ്ങളുടെ സൈനിക പോസ്റ്റുകൾക്കു നേരെ അഫ്ഗാൻ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് നടപടിയെന്ന് പാകിസ്ഥാൻ പറഞ്ഞു.
കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിലെ അഫ്ഗാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്റെ വ്യോമാക്രമണം. ഇതിൽ കാബൂളിലെയും കാണ്ഡഹാറിലെയും പ്രധാന സൈനിക ആസ്ഥാനങ്ങൾ തകർത്തുവെന്നാണ് പാകിസ്ഥാന്റെ അവകാശവാദം.
ഇന്നലെ രാത്രി പാക് അതിർത്തിക്കുള്ളലേക്ക് കടന്നുകയറി 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 പാക് സൈനികരെ വധിച്ചതായും താലിബാൻ ഭരണകൂടം അറിയിച്ചു. ഒരു പാക് എഫ്16 യുദ്ധവിമാനം വെടിവച്ചിട്ടതായും താലിബാൻ വീഡിയോ സഹിതം അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം പൂർണമായും സ്ഥിരീകരിച്ചിട്ടില്ല.