ഒരു ജീവൻ കൂടി കാട്ടാനയെടുത്തു ആറളത്തിന് മേൽ ഭീതി, പ്രതിഷേധം
ആറളം: കാട്ടാനക്കലിയിൽ ഇന്നലെ ഒരു ജീവൻ കൂടി പൊലിഞ്ഞതോടെ പുനരധിവാസ മേഖല വീണ്ടും ഭയപ്പാടിലായി.2014 മുതൽ ആറളത്ത് കാട്ടാന ആക്രമണത്തിനിരയായ പതിനഞ്ചാമത്തെയളാണ് ഇന്നലെ കൊല്ലപ്പെട്ട അനീഷ്. നിരവധി ആളുകളെ പുനരധിവസിപ്പിച്ച ആറളം പത്താം ബ്ലോക്കിലാണ് ഈ നാൽപതുകാരനെ ഇന്നലെ പുലർച്ചെ ഇറങ്ങിയ കാട്ടാന ചവിട്ടി കൊന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആറളം ഫാമിൽ വെള്ളി (82), ഭാര്യ ലീല (70) എന്നിവർ കൊല്ലപ്പെട്ടതിനെ തുടർന്ന് വൻ പ്രതിഷേധം ഉയർന്നതാണ്. ബ്ലോക്ക് പതിമൂന്നിലെ ഓടച്ചാലിൽ കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇവർ കാട്ടാനയ്ക്കിരയായത്. അനീഷിന്റെ മരണത്തെ തുടർന്ന് പ്രദേശവാസികളും കർഷകരും വലിയ പ്രതിഷേധത്തിലാണിപ്പോൾ.
ആനമതിൽ മറികടന്നാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്.ഗജമുക്തി വഴി കാട്ടാനകളെ കർണാടക വനത്തിലേക്ക് വനം വകുപ്പ് തുരത്താറുണ്ടെങ്കിലും വൈകാതെ ഇവ മടങ്ങിയെത്തുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ജനവാസ കേന്ദ്രങ്ങളായ ഉളിക്കൽ, അയ്യൻകുന്ന്, പേരട്ട , കൂട്ടുപുഴ എന്നിവിടങ്ങളിലേക്ക് കാട്ടാനകൾ കൂട്ടമായാണ് എത്തുന്നത്. നേരത്തെ വനംവകുപ്പ് മന്ത്രി എ.കെ ശശീ.ന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആറളം ഫാമിലെ വന്യമൃഗ അധിനിവേശ പ്രശ്നങ്ങൾ പരിഹരിക്കാൻ തീരുമാനമെടുത്തിരുന്നു.എന്നാൽ നടപടികൾക്ക് പിന്നീട് വേഗത കുറഞ്ഞു. കോടികൾ ചിലവിട്ട് നിർമ്മിച്ച ആനമതിലിനും സോളാർ ഫെൻസിംഗിനും കാട്ടാനകളെ തടയാൻ സാധിക്കുന്നില്ല.ആറളം കാർഷിക ഫാമിലും പുനരധിവാസ മേഖലയിലെ ഇടക്കാടുകളിലുമാണ് അപകടകാരികളായ ആനകൾ തമ്പടിക്കുന്നത്. രാപകൽഭേദമില്ലാതെ പുനരധിവാസ മേഖലയിലും പരിസരപ്രദേശങ്ങളിലും ഇവ ഭീതി പരത്തുകയാണ്.
എന്ന് പൂർത്തിയാകും ആനമതിൽ ആനമതിൽ നിർമ്മാണവും അനന്തമായി നീളുകയാണ്. കാരാറുകാരന്റെ വീഴ്ചയെത്തുടർന്ന് നേരത്തെ കരാർ റദ്ദാക്കിയിരുന്നു. പിന്നീട് റീ ടെൻഡർ പൂർത്തിയാക്കിയാണ് ആറ് മാസത്തെ അനിശ്ചിതത്വത്തിനൊടുവിൽ കഴിഞ്ഞ നവംബറിൽ പുനരാരംഭിച്ചത്.ആറ് മാസമാണ് കരാർ കാലാവധി .ആറളം ഫാം പുനരധിവാസ മേഖലയും ആറളം വന്യജീവി സങ്കേതവും അതിർത്തി പങ്കിടുന്ന 9.899 കിലോമീറ്റർ ദൂരത്തിലാണ് മതിൽ വേണ്ടത്. പഴയ കരാറുകാർ അവശേഷിപ്പിച്ച ആറ് കിലോമീറ്റർ ദൂരത്തെ പ്രവൃത്തിയാണ് പൂർത്തിയാക്കേണ്ടത്.ഹൈക്കോടതിയുടെ കർശന നിരീക്ഷണത്തിലാണ് ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്നത്. നിർമ്മാണം പൂർത്തിയാകാത്ത ഭാഗങ്ങളിലൂടെ ആനകൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ താൽക്കാലിക റെയിൽ ഫെൻസിംഗും സോളാർ ഫെൻസിംഗും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ തകർക്കപ്പെടുകയാണ്.
ഫലം കാണാതെ ഓപ്പറേഷൻ ഗജമുക്തി
ആറളം ആദിവാസി പുനരധിവാസ മേഖലയിൽ തമ്പടിച്ച് ആനകളെ തുരത്താൻ വനംവകുപ്പ് ഒരുക്കിയ ഓപ്പറേഷൻ ഗജമുക്തിയും ഫലം കണ്ടില്ല. പദ്ധതി മൂന്നുഘട്ടം പിന്നിട്ടിട്ടെങ്കിലും കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പുനരധിവാസ മേഖലയിൽ സ്വൈര്യവിവാരം നടത്തുകയാണ്.മൂന്നാം ഘട്ടത്തിനിടെയാണ് ആറളം പുനരധിവാസ മേഖലയിലെ പത്താം ബ്ളോക്കിലെ സത്യന്റെ വീട്ടുമുറ്റത്തെത്തിയ കാട്ടാന പ്രാർത്ഥനക്കായി നിർമ്മിച്ച ഷെഡും മുന്നിലുണ്ടായിരുന്ന തെങ്ങും നശിപ്പിച്ചത്.