പരിമിതികളെ 'ചക്രത്തിലേറ്റിയ' ഡോ.ശാരദയുടെ നിശ്ചയദാർഢ്യം
തിരുവനന്തപുരം: 'നിങ്ങൾക്കെന്നെ ഡിസേബിൾ പേഴ്സണെന്നോ,വീൽച്ചെയർ യൂസറെന്നോ വിളിക്കാം. ഞാൻ അതിൽ അഭിമാനിക്കുന്നു'. ഈ വാക്കുകളിൽ തന്നെയുണ്ട് ഡോ.ശാരദാദേവി എന്ന അദ്ധ്യാപികയുടെ ആത്മവിശ്വാസം. ശാരീരിക വെല്ലുവിളികളെ തന്റെ വളർച്ചയ്ക്കുള്ള ചവിട്ടുപടികളാക്കി മാറ്റിയ ശാരദ ഇന്ന്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. കഠിനാദ്ധ്വാനത്തിലൂടെ പി.എസ്.സി പരീക്ഷയിൽ വിജയിച്ചാണ് ശാരദ പ്രൊഫസർ കുപ്പായമണിയുന്നത്. തളരാത്ത വീര്യവുമായി ചക്രക്കസേരയിൽ കോളേജ് വരാന്തകളിലൂടെ ശാരദ നീങ്ങുമ്പോൾ,അത് സഹതാപ നോട്ടങ്ങൾക്കെതിരെയുള്ള പടയോട്ടമാണ്.
ഡോ.ശാരദയെ തേടി ഇപ്പോൾ യുവജന കമ്മീഷന്റെ പ്രതിഭ പുരസ്കാരവും എത്തിയിരിക്കുന്നു.
പഠിച്ച കോട്ടൺഹിൽ സ്കൂളിലും വിമൻസ് കോളേജിലും പൂർണ പിന്തുണയാണ് ലഭിച്ചതെന്ന് ഡോ.ശാരദ പറഞ്ഞു. ഡിസെബിലിറ്രി സ്റ്റഡീസിൽ എം.ഫിലും,പി.എച്ച്.ഡിയും കേരള സർവകലാശാലയിൽനിന്ന് മികച്ച രീതിയിൽ പൂർത്തിയാക്കി. ഇതിനിടയിൽ പഠിച്ച വിമൻസ് കോളേജിൽതന്നെ ആദ്യമായി ഗസ്റ്റ് ലക്ചററായി നിയമിതയുമായി. തനിക്ക് പ്രോത്സാഹനംതന്ന അദ്ധ്യാപകർക്കൊപ്പം ഒരുമിച്ച് സ്റ്റാഫ്റൂം ഇടവേളകൾ പങ്കിട്ടത് ജീവിതത്തിലെ വലിയ സൗഭാഗ്യമാണെന്നാണ് ഡോ. ശാരദ പറയുന്നത്.വഞ്ചിയൂർ ശ്രീചക്രയിൽ ആർ.കെ.വിജയകുമാറിന്റെയും വത്സലദേവിയുടെയും മകളായ ശാരദയുടെ ചെറുപ്പംമുതലുള്ള ബലമെന്നത് കുടുംബമാണ്. അച്ഛനും അമ്മയും സഹോദരൻ വിഷ്ണുവും സഹോദരഭാര്യ കൃഷ്ണപ്രിയയും പിന്തുണയുമായി ഒപ്പമുണ്ട്.
എനിക്ക് ഒരു കുറവുള്ളതായി ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. എനിക്ക് ലഭിച്ച എല്ലാ സൗഭാഗ്യവും എന്റെ ചുറ്റുമുള്ളവരുടെ പിന്തുണയുടെ ഫലമാണ്
ഡോ. ശാരദ