കൊടിയേറ്റ് ഇന്ന് രാത്രി 10.55ന് ജഗന്നാഥ സന്നിധി ഉത്സവലഹരിയിലേക്ക്

Friday 27 February 2026 10:55 PM IST

തലശ്ശേരി:ജഗന്നാഥ ക്ഷേത്ര മഹോത്സവത്തിന് ഇന്നുരാത്രി 10.55ന് കൊടിയേറും.അടുത്ത എട്ടുനാളുകൾ സന്നിധി ഉത്സവ ലഹരിയിലാകും. ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന സന്ദേശം മാനവ ലോകത്തിന് പകർന്നു നൽകിയ മഹാഗുരു പ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനങ്ങളും കലാപരിപാടികളും നടക്കും.

തലശേരിയിൽ സാമൂഹിക നവീകരണത്തിന്റെയും മാറ്റത്തിന്റെയും ചരിത്രത്തിലെ നാഴികക്കല്ലാണ് ശ്രീ ജഗന്നാഥ ക്ഷേത്രം. ജാതിയ കോമരങ്ങളുടെ വാഴ്ച അവസാനിപ്പിക്കാനായാണ് ഗുരുദേവൻ ക്ഷേത്രത്തിൽ 1908 ഫെബ്രുവരിയിൽ ശിവ പ്രതിഷ്ഠ നടത്തിയത്. ശ്രീ ജഗന്നാഥ ക്ഷേത്രം എന്ന് നാമകരണം ചെയ്തതും ഗുരുതന്നെയായിരുന്നു. നവോത്ഥാന സന്ദേശം തലശ്ശേരിയിലെത്തുന്നത് ഗുരുവിന്റെ ക്ഷേത്ര പ്രതിഷ്ടയോടെയാണ്. ഉത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം സംഘാടകസമിതിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു കഴിഞ്ഞിരുന്നു. കൊടിയേറ്റ കർമ്മത്തിന് പറവൂർ രാകേഷ് തന്ത്രിയാണ് മുഖ്യകാർമ്മികത്വം വഹിക്കുന്നത്.

ഉദ്ഘാടകനായി സ്പീക്കർ

മാർച്ച് ഒന്നിന് വൈകിട്ട് ആറരക്ക് നടക്കുന്ന സമ്മേളനത്തിൽ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ഉദ്ഘാടനം നിർവഹിക്കും തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന സാംസ്‌കാരികസമ്മേളനങ്ങളിൽ രണ്ടിന് മുൻ ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള, 3ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, 4ന് ചാണ്ടി ഉമ്മൻ എം.എൽ.എ, 5ന് ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. ആറിന് വൈകിട്ട് ആറരക്ക് നടക്കുന്ന സമാപന സമ്മേളനം കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സമ്മേളനങ്ങളിൽ സന്ന്യാസി ശ്രേഷ്ഠന്മാർ, പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ നേതാക്കൾ, പൊലീസ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും. ഏഴിന് രാത്രി 10.55ന് കൊടിയിറക്കലും തുടർന്ന് മംഗളാരതിയും കരിമരുന്ന് പ്രയോഗവും നടക്കും.

കൊടിയേറ്റ ദർശനം തലശ്ശേരിക്കാർക്ക് പരമപ്രധാനം

തലശ്ശേരി: ഗുരുദേവനാൽ പ്രതിഷ്ഠിതമായ ജഗന്നാഥ ക്ഷേത്രത്തിലെ കൊടിയേറ്റം ദർശിക്കുകയെന്നത് തലശ്ശേരിക്കും സമീപപ്രദേശങ്ങളിലുമുള്ള വിശ്വാസികൾക്ക് പരമപ്രധാനമാണ്. ഇന്ന് രാത്രി 10.55 ന് പരവൂർ രാകേഷ് തന്ത്രി കൊടിയുയർത്തുന്നതിന് സാക്ഷിയാകാൻ വിദൂരങ്ങളിൽ നിന്നു പോലും ആളുകളെത്തും കൊടിയേറ്റ സമയത്ത് ഉള്ളുരുകി പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസികളുടെ പക്ഷം. കാര്യസിദ്ധി നേടിയവർ ഉപകാരസ്മരണയ്ക്കുമായി ഈ സമയത്ത് എത്തിച്ചേരുന്നത് പതിവാണ്. കൊടിയേറ്റ സമയം വരെ തിരക്കില്ലാത്ത ക്ഷേത്രസന്നിധി 10.55 ആകുമ്പോഴേക്കും ജനനിബിഡമാകുന്നത് അത്ഭുത കാഴ്ചയാണ്. ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ നൂറാം വാർഷികം കൂടിയാണ് ഇത്തവണത്തേതെന്ന പ്രത്യേകതയുമുണ്ട്.