ദേശീയപാത നവീകരണം, 3 ദിവസം കുടിവെള്ളം മുട്ടും
ആലപ്പുഴ: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ജല അതോറിട്ടിയുടെ കരുമാടി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുള്ള ജലവിതരണം മാർച്ച് 2, 3, 4 ദിവസങ്ങളിൽ പൂർണമായി നിറുത്തിവയ്ക്കും. ഇതോടെ ആലപ്പുഴ നഗരത്തിലും സമീപപ്രദേശത്തെ ഒമ്പത് പഞ്ചായത്തുകളിലും മൂന്ന് ദിവസം തുടർച്ചയായി ജലവിതരണം മുടങ്ങും.
പറവൂർ മുതൽ കൊറ്റംകുളങ്ങര വരെയുള്ള ആറുവരിയുടെ പ്രവൃത്തിയാണ് നടക്കുന്നത്. അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷനിൽ പുതുതായി സ്ഥാപിച്ച പൈപ്പ്ലൈൻ നിലവിലുള്ള പ്രധാന ലൈനുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പമ്പിംഗ് പൂർണമായി നിശ്ചലമാക്കുന്നത്. കരുമാടി ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് ജലം ലഭ്യമാകുന്ന ആലപ്പുഴ നഗരസഭയിലെ 53 വാർഡുകൾ, ഒമ്പത് പഞ്ചായത്തുകളായ മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട്, തകഴി എന്നീ പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങുന്നത്.
കുഴൽക്കിണറുകൾ
ആറെണ്ണം മാത്രം
# ജലവിതരണത്തിൽ ജനങ്ങൾക്ക് ആശ്വാസമാകാൻ ബാക്കിയുള്ളത് ആറ് കുഴൽക്കിണറുകൾക്കുമാത്രം.ആകെ 44 കുഴൽക്കിണറുകളാണ് ഈ പ്രദേശ പരിധിയിലുള്ളത്. ഇവയിൽ ആറിടത്ത് മാത്രമാണ് വെള്ളം ടാങ്കറുകളിൽ കൊണ്ടുപോകാൻ സൗകര്യമുള്ളത്
#വഴിച്ചേരി, ചന്ദനക്കാവ്, കൊമ്മാടി, കരുമാടി എന്നിവ കൂടാതെ പഞ്ചായത്ത് പരിധിയിലെ രണ്ട് കുഴൽക്കിണറുകളിൽ കൂടി മാത്രമാണ് ജലം ശേഖരിക്കാൻ സംവിധാനമുള്ളത്.
# മറ്റിടങ്ങളിൽ പലതിലും ടാങ്കറുമായി വാഹനം ഉള്ളിൽ പ്രവേശിക്കാൻ സൗകര്യമില്ലാത്തതും, ഇടുങ്ങിയ വഴികളായതും, ഓസ് കണക്ട് ചെയ്യാൻ സംവിധാനമില്ലാത്തതുമാണ് പ്രതിസന്ധി
# തദ്ദേശ സ്ഥാപനങ്ങൾ ടാങ്കർ സൗകര്യത്തോടെ വേണം പമ്പിലെത്താൻ. ജല അതോറിട്ടിക്ക് സ്വന്തമായി ടാങ്കറില്ല. കുഴൽക്കിണറുകളുടെ ലിസ്റ്റ് ജല അതോറിട്ടി അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുണ്ട്
ഉപഭോക്താക്കൾ ആവശ്യമായ വെള്ളം മുൻകരുതലായി സംഭരിച്ച് സഹകരിക്കണം. പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ജലവിതരണം സാധാരണ നിലയിലാകും
-അസി. എക്സിക്യുട്ടീവ് എൻജിനിയർ, പി.എച്ച് സബ് ഡിവിഷൻ, ആലപ്പുഴ