രാഷ്ട്രീയ വനവാസത്തിൽ നിന്ന് ഉയിർത്തെഴുന്നേല്പ്
ന്യൂഡൽഹി: ദേശീയ രാഷ്‌ട്രീയത്തിൽ ഭീഷണിയായ ആംആദ്‌മി പാർട്ടിയെയും നേതാവ് അരവിന്ദ് കേജ്‌രിവാളിനെയും വീഴ്ത്താൻ ബി.ജെ.പിയെ സഹായിച്ച വജ്രായുധമായിരുന്നു മദ്യനയ അഴിമതിക്കേസ്. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം രാഷ്‌ട്രീയ അഞ്ജാത വാസത്തിലായിരുന്ന കേജ്‌രിവാളിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്നതാണ് ഇന്നലത്തെ കോടതി വിധി.
നേതാക്കൾ അഴിമതിക്കേസിൽപ്പെട്ടത് വോട്ടർമാരുടെ വിശ്വാസം കെടുത്താൻ കാരണമായിരുന്നു. സി.ബി.ഐ അപ്പീലിന് പോകുമെങ്കിലും നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ ഡൽഹി കോടതി വിധി കേജ്‌രിവാളിന് ധാരാളം. കേന്ദ്ര ഏജൻസികൾ ആംആദ്‌മി പാർട്ടിയെ ലക്ഷ്യമിട്ടെന്നതടക്കം നിരീക്ഷണങ്ങളാണ് വിധിയിലുള്ളത്. സീതയെപ്പോലെ അഗ്‌നിവിശുദ്ധി നടത്തി തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ച കേജ്‌രിവാൾ അത് സാദ്ധ്യമാക്കി.
2025ലെ ഡൽഹി തിരഞ്ഞെടുപ്പിൽ തോറ്റ് അധികാരം നഷ്‌ടമായ ശേഷം അരവിന്ദ് കേജ്‌രിവാളും ആംആദ്‌മി പാർട്ടിയും 'വനവാസ"ത്തിലായിരുന്നു. മനീഷ് സിസോദിയ, ഗോപാൽ റായ് അടക്കം നേതാക്കൾ പൊതു ചടങ്ങുകളിൽ പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ അതിഷിയുടെ പ്രവർത്തനം ഡൽഹി നിയമസഭയിലെ പ്രതിഷേധങ്ങളിലൊതുങ്ങി.
ഇന്നലത്തെ കോടതി വിധി അനുസരിച്ച് ഭാവി പദ്ധതികൾ രൂപപ്പെടുത്താനാകാം കേജ്‌രിവാൾ ഒതുങ്ങിയതെന്നാണ് സൂചന. അടുത്തവർഷം പാർട്ടി ഭരിക്കുന്ന പഞ്ചാബിലും വേരുറപ്പിക്കാൻ ശ്രമിക്കുന്ന ഗുജറാത്തിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങാൻ വിധി ആത്മവിശ്വാസം നൽകും.
രാജ്യസഭാംഗമോ, പഞ്ചാബ് മുഖ്യമന്ത്രിയോ?
ഡൽഹി മണ്ഡലത്തിൽ ബി.ജെ.പിയുടെ പർവേഷ് വർമ്മയോട് തോറ്റത് കേജ്‌രിവാളിന് വ്യക്തിപരമായി ഏറ്റ തിരിച്ചടി കൂടിയായിരുന്നു. കോടതി വിധി വന്ന സാഹചര്യത്തിൽ രാഷ്‌ട്രീയത്തിൽ സജീവമാകാൻ രാജ്യസഭാംഗത്വം പോലൊരു പദവി സഹായകമാണെങ്കിലും 2028വരെ കാത്തിരിക്കേണ്ടി വരും. അല്ലെങ്കിൽ ഭഗവന്ത്സിംഗ് മാനു പകരം പഞ്ചാബ് മുഖ്യമന്ത്രിപദത്തിന് ശ്രമിക്കണം.
കരുതി ബി.ജെ.പി കോടതി വിധി വന്നശേഷം ആംആദ്‌മി പാർട്ടി ഡൽഹിയിൽ നടത്തിയ ആഹ്ളാദ പ്രകടനം ബി.ജെ.പിക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. മുഖ്യമന്ത്രി രേഖാ ഗുപ്‌ത സർക്കാരിന്റെ വീഴ്‌ചകൾ തുറന്നുകാട്ടാൻ പ്രതിപക്ഷം ശ്രമിച്ചിരുന്നില്ല. തങ്ങളുടെ സർക്കാരിനെ മാലിന്യ നിർമ്മാർജ്ജനം, അന്തരീക്ഷ മലിനീകരണം അടക്കം വിഷയങ്ങളിൽ വിമർശിച്ച ബി.ജെ.പിയുടെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടാനാകും ആംആദ്മി ശ്രമം.
അതേസമയം, കേജ്‌രിവാളിന്റെ തിരിച്ചുവരവ് ബി.ജെ.പി കരുതലോടെയാകും കാണുക. ഡൽഹിയിൽ പഴയ പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനും കേജ്‌രിവാളിന്റെ നീക്കങ്ങൾ ഭീഷണിയാണ്.