ഭൂതകാലത്തെക്കുറിച്ച് ആശങ്കയില്ലെന്ന് ഒ.പി.എസ്  സ്റ്റാലിൻ തുടരുമെന്നും പ്രവചനം

Friday 27 February 2026 11:57 PM IST

ചെന്നൈ: ഡി.എം.കെയിൽ ചേർന്ന തനിക്ക് ഭൂതകാലത്തെക്കുറിച്ച് ആശങ്കയില്ലെന്ന് ഒ.പനീർശെൽവം. ഡി.എം.കെ ദുഷ്ടശക്തിയാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല. അണ്ണാ ഡി.എം.കെയ്ക്ക് ഇനി ഭാവിയില്ല. അണ്ണാദുരൈ ആരംഭിച്ച മാതൃകക്ഷിയായ ഡി.എം.കെയിലാണ് ചേർന്നത്- ഡി.എം.കെയിൽ അംഗത്വമെടുത്ത ശേഷം മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാലിന്റെ ഭരണം തുടരും. രാഷ്ട്രീയത്തിൽ സ്വേച്ഛാധിപതിയും അഹങ്കാരിയുമായി പ്രവർത്തിക്കുന്ന ഇ.പി.എസ്, അണ്ണാ ഡി.എം.കെയ്ക്ക് ഇനി ഒരിക്കലും വിജയിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു. സ്റ്റാലിന്റെ നേതൃത്വം സ്വീകരിച്ച് ലക്ഷക്കണക്കിന് അണ്ണാ ഡി.എം.കെ പ്രവർത്തകർ ഇന്ന് ഡി.എം.കെയിൽ ചേരുന്നു. രാജ്യം സ്റ്റാലിനെ ഉറ്റുനോക്കുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ ഊഷ്മളതയോടെ എങ്ങനെ നടത്താമെന്നതിന് സ്റ്റാലിനെ കണ്ടുപഠിക്കണം.

അതുപോലെ, മുഖ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ 5 വർഷത്തെ ഭരണത്തിനിടയിൽ, രാജ്യത്തെ ജനങ്ങൾക്ക് എല്ലാ തലങ്ങളിലും എല്ലാ മേഖലകളിലും മികച്ച ഭരണം അദ്ദേഹം നൽകിവരുന്നു. നിയമസഭാ ചരിത്രത്തിൽ അണ്ണാദുരൈ എല്ലാ പാർട്ടികളെയും സ്വീകരിച്ചതുപോലെ, സ്റ്റാലിനും എല്ലാ പാർട്ടി അംഗങ്ങളെയും മാതൃസ്‌നേഹത്തോടെ സ്വീകരിച്ചു, എല്ലാ പാർട്ടി അംഗങ്ങളോടും സംസാരിക്കാൻ തുല്യ അവകാശങ്ങൾ നൽകി.

മുഖ്യമന്ത്രിയായി താൻ ചുമതലയേറ്റപ്പോൾ, കരുണാനിധി സ്‌നേഹപൂർവ്വം പച്ച തമിഴൻ എന്ന് പ്രശംസിച്ചെന്നും ഇത് നന്ദിയോടെ ഓർക്കാൻ ബാദ്ധ്യസ്ഥനാണെന്നും പനീർസെൽവം പറഞ്ഞു.

ഡി.എം.കെയിൽ ചേരുക എന്നത് തന്റെ സ്വന്തം തീരുമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിമാറി,​ ജയലളിതയെ മാറ്റി

ഒ.പനീർസെൽവം ഡി.എം.കെയിൽ ചേർന്നതോടെ, മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ഫോട്ടോയ്ക്ക് പകരം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ചിത്രം അദ്ദേഹത്തിന്റെ കാറിൽ വച്ചു. തന്റെ മുന്നിൽ എപ്പോഴും തൊഴുതു നിന്നിട്ടുള്ള ഒ.പി.എസിനെ മുഖ്യമന്ത്രിയാക്കിയത് ജയലളിതയായിരുന്നു. ജയലളിത ജയിലിൽ പോയ അവസരത്തിലായിരുന്നു അത്.

2026 നിയമസഭാ തിരഞ്ഞെടുപ്പ് തമിഴ്നാടും ഫാസിസ്റ്റ് ബി.ജെ.പിയും തമ്മിലുള്ള ജനാധിപത്യ യുദ്ധമാണ്. ഇത് തിരിച്ചറിഞ്ഞ വിവിധ ജനാധിപത്യ ശക്തികൾ പാർട്ടി സഖ്യത്തിൽ ചേരുന്നു. ദയാലുവും മാന്യനും വിനയവുമുള്ളവനാണ് നമ്മുടെ ഒ.പനീർശെൽവം അണ്ണൻ. അദ്ദേഹത്തിന്റെ വരവ് സ്വാഗതം ചെയ്യപ്പെടട്ടെ! തമിഴ്നാട് ജയിക്കട്ടെ

എം.കെ.സ്റ്റാലിൻ,

തമിഴ്നാട് മുഖ്യമന്ത്രി