ശിഖ സുരേന്ദ്രൻ ജില്ലാ കളക്ടർ
- അർജുൻ പാണ്ഡ്യൻ കാസർകോട്ടേക്ക്
തൃശൂർ: അർജുൻ പാണ്ഡ്യന് കാസർകോട്ടേക്ക് സ്ഥലം മാറ്റമായതോടെ ശിഖ സുരേന്ദ്രൻ തൃശൂരിന്റെ പുതിയ കളക്ടറാകും. തൃശൂരിൽ ജില്ലാ വികസന കമ്മിഷണറായി സേവനമനുഷ്ഠിച്ചിട്ടുള്ള ശിഖയ്ക്ക് ജില്ലയുടെ ഭൂപ്രകൃതിയും ഭരണപരമായ പ്രത്യേകതകളും സുപരിചിതമാണ്. കേരള ടൂറിസം ഡയറക്ടർ പദവിയിൽ നിന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തേക്കെത്തുന്നത്. കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ കൂടിയാണ്. 2018 കേരള കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥയായ ശിഖ എറണാകുളം ജില്ലക്കാരിയാണ്. കോതമംഗലം എം.എ കോളേജ് ഒഫ് എൻജിനീയറിംഗിൽ നിന്ന് സിവിൽ എൻജിനീയറിംഗ് ബിരുദം നേടി. മലയാളം ഐച്ഛിക വിഷയമായി തെരഞ്ഞടുത്താണ് ശിഖ സിവിൽ സർവീസ് പരീക്ഷ എഴുതിയത്. പ്ലസ് ടൂവിൽ മലയാളത്തിൽ നൂറിൽ നൂറ് മാർക്ക് നേടിയ ശിഖ ഐച്ഛിക വിഷയമായി തെരഞ്ഞെടുത്തതും മലയാളമാണ്. ഒന്നാംക്ലാസ് മുതൽ ഏഴാംക്ലാസ് വരെ സെയ്ന്റ് പോൾസ് ജൂനിയർ സ്കൂളിലും എട്ടുമുതൽ പത്തുവരെ കടയിരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു പഠനം. പ്ലസ്ടുവിന് കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലും പഠിച്ചു.
വഹിച്ച പദവികൾ
കോട്ടയം അസിസ്റ്റന്റ് കളക്ടർ സബ് കളക്ടർ (കൊല്ലം, ഒറ്റപ്പാലം) ആരോഗ്യകുടുംബക്ഷേമ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി ലൈഫ് മിഷൻ സി.ഇ.ഒ.
അർജുൻ പാണ്ഡ്യന് യാത്ര അയപ്പ് : തോളോട് തോൾ ചേർന്ന് ...
തൃശൂർ : തൃശൂരിലെ ജനപക്ഷ കളക്ടർ അർജുൻ പാണ്ഡ്യന് നിറഞ്ഞ കൈയടിയോടെ യാത്ര അയപ്പ്. കാസർകോട്ടേക്കാണ് സ്ഥലം മാറ്റം. 90 ദിവസം ദേശീയപാത അധികൃതരുടെയും ടോൾ കമ്പനിയുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ടോൾ പിരിവിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ശ്രദ്ധേയനായി. റവന്യൂ വകുപ്പിലെ മികച്ച പ്രവർത്തനത്തിന് മികച്ച കളക്ടർക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് സ്ഥലം മാറ്റം. കായിക രംഗത്തുള്ളവർക്ക് പ്രോത്സാഹനമായിരുന്ന കളക്ടർ, കുട്ടികൾ- യുവാക്കൾ- മുതിർന്നവർ എന്നിവർക്കൊപ്പവും നിരവധി മാരത്തോണുകളിൽ പങ്കെടുത്തു. വിദ്യാലയങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാൻ ശ്രദ്ധിച്ച അദ്ദേഹം മണിക്കൂറുകളോളം അവർക്കൊപ്പം ചെലവഴിച്ചു. മീറ്റ് യുവർ കളക്ടർ, അങ്കണവാടികളിൽ ത്രീ ജി ലൈബറി ഒരുക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ വാ...വായിക്കാം, ശിശു ദിനത്തിൽ കളക്ടറേറ്റിൽ അങ്കണവാടി കുട്ടികളും രക്ഷിതാക്കളുമൊന്നിച്ചുള്ള ആഘോഷം, ഭിന്നശേഷിക്കാരെ കൂടെ കൂട്ടിയുള്ള പ്രവർത്തനം, ഉന്നതികളിലെ സന്ദർശനം തുടങ്ങി പരിപാടികളിലൂടെ ജനങ്ങളുടെ തോളോടു തോള് ചേർന്നായിരുന്നു പ്രവർത്തനം. ജനകീയ പരിവേഷത്തോടെ നൂറിൽ നൂറു മാർക്ക് നേടിയാണ് യാത്രയാകുന്നത്.
തൃശൂരിലെ ജനങ്ങളുമായി ഇഴുകി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചു. എല്ലാ ഭാഗത്ത് നിന്നും ആത്മാർത്ഥമായ സഹകരണമാണ് ലഭിച്ചത്. ഒട്ടനവധി മേഖലകളിൽ കടന്ന് ചെല്ലാൻ സാധിച്ചു. മീറ്റ് യുവർ കളക്ടർ, ആദിവാസി ഉന്നതികളെ സന്ദർശനം എന്നിവയെല്ലാം വലിയ അനുഭവങ്ങളായിരുന്നു. അർജുൻ പാണ്ഡ്യൻ കളക്ടർ.