പൊലീസ് ക്വാർട്ടേഴ്സിൽ മോഷണം : അഞ്ച് പവനും അരലക്ഷം രൂപയും നഷ്ടപ്പെട്ടു

Saturday 28 February 2026 1:07 AM IST

തൃശൂർ: ഈസ്റ്റ് പൊലീസ് സ്റ്റേഷന് നൂറ് മീറ്റർ മാത്രം അകലെയുള്ള പൊലീസ് ക്വാർട്ടേഴ്‌സിൽ മോഷണം. അഞ്ച് പവൻ വരുന്ന സ്വർണവും 50,000 രൂപയും നഷ്ടപ്പെട്ടു. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സീനിയർ സി.പി.ഒ ഉണ്ണിയുടെ മൂന്നാം നിലയിലുള്ള ക്വാർട്ടേഴ്‌സിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. ഫെബ്രുവരി 23ന് പൊലീസ് അസോസിയേഷൻ യോഗം നടക്കുന്ന ദിവസം ഉച്ചയോടെയായിരുന്നു മോഷണം. ഈ സമയം എസ്.സി.പി.ഒ: ഉണ്ണിയും നഴ്‌സായ ഭാര്യയും ജോലി സ്ഥലത്തായിരുന്നു. വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് അലമാരയിൽ നിന്നും വളയും കമ്മലും ഉൾപ്പെടുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി അറിഞ്ഞത്.

ക്വാർട്ടേഴ്‌സിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. പൊലീസ് ക്വാർട്ടേഴ്‌സിന് സമീപ പ്രദേശത്തൊന്നും കാമറകൾ ഇല്ല. മറ്റിടങ്ങളിലെ കാമറകൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. താഴത്തെ നിലകളിലും പൂട്ടിക്കിടക്കുന്ന ക്വാർട്ടേഴ്‌സുണ്ടെങ്കിലും അവിടെയൊന്നും കയറാതെയാണ് മോഷ്ടാവ് മൂന്നാം നിലയിലെ പൂട്ട് പൊളിച്ച് അകത്തുകടന്നത്. പൊലീസ് ക്വാർട്ടേഴ്‌സിന് കോമ്പൗണ്ട് മതിലോ സുരക്ഷിതത്വമോ കാമറകളോ ഇല്ലെന്ന് അറിയാവുന്നയാളാകാം മോഷ്ടാവെന്നാണ് നിഗമനം. ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മൂക്കിൻ തുമ്പിലെ മോഷണം

പൊലീസ് ക്വാർട്ടേഴ്‌സിൽ മോഷണം നടന്നതിന് മുൻപ് ഡി.ഐ.ജി ഓഫീസിന് തൊട്ടടുത്തുള്ള ഇരട്ടച്ചിറ ക്ഷേത്രത്തിലും മോഷണത്തിന് ശ്രമം നടന്നിരുന്നു. ഈ മാസം പത്തിനായിരുന്നു സംഭവം. ക്ഷേത്രത്തിലെ ഭണ്ഡാരവും, ഓഫീസും കുത്തിത്തുറക്കാനായിരുന്നു ശ്രമം. ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും തൊട്ടടുത്ത മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് അന്നേദിവസം പതിനായിരം കവർന്നിരുന്നു. ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികൾ ഇപ്പോഴും കാണാമറയത്താണ്.