വഴിത്തർക്കം കൂട്ടത്തല്ലായി, കുട്ടിയടക്കം ഒമ്പത് പേർക്ക് പരിക്ക്  കോൺഗ്രസ് നേതാവടക്കം എട്ട് പേർക്കെതിരെ കേസ്

Saturday 28 February 2026 1:35 AM IST

രാജാക്കാട്:വഴിത്തർക്കം കൂട്ടത്തല്ലായതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഒമ്പത് പേർക്ക് പരിക്കേറ്റു. രാജകുമാരി കുംഭപ്പാറയിലാണ് കൂട്ടത്തല്ലുണ്ടായത്. കോൺഗ്രസ് പ്രാദേശിക നേതാവടക്കം രണ്ട് ഭാഗത്ത് നിന്നുമായി എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. കുംഭപ്പാറ മഠത്തിശേരി രാജു, മക്കളായ ടിൻസ്, ടിന്റോ, കോൺഗ്രസ് രാജകുമാരി മുൻ മണ്ഡലം പ്രസിഡന്റ് കൊച്ചുകരോട്ട് ഷാജി എന്നിവർ ചേർന്ന് അയൽവാസികളായ മണപ്പാടംമുറിയിൽ സുധ, മകൾ ശ്രുതി, സുധയുടെ സഹോദരി പൊന്നമ്മ, കണ്ണംകുന്നിൽ ബിന്ദു, ഇവരുടെ 16 വയസുള്ള മകൾ എന്നിവരെ ആക്രമിച്ചെന്നാണ് പരാതി. പൊന്നമ്മയ്ക്കും സുധയ്ക്കും മുഖത്തും ദേഹത്തും പരിക്കേറ്റിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് രാജാക്കാട് പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ പരാതിയിലാണ് കോൺഗ്രസ് നേതാവടക്കം നാല് പേർക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം, സുധ, ശ്രുതി, പൊന്നമ്മ, ബിന്ദു എന്നിവർ ചേർന്ന് തങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നാരോപിച്ച് മഠത്തിശേരി രാജു, ഭാര്യ ആലീസ്, ഷാജിയുടെ മകൾ ജാൻജന എന്നിവരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിലും കേസെടുത്തിട്ടുണ്ട്. രാജുവിന്റെ കൈയ്ക്ക് പൊട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്. ഇരുകൂട്ടരും തമ്മിലുണ്ടായ സംഘർഷത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുധയുടെ വീട്ടിലേക്ക് പോകുന്ന വഴി ഷാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിലൂടെയാണ് കടന്നുപോകുന്നത്. മഠത്തിശേരി രാജുവും ഇതേ വഴിയാണ് ഉപയോഗിച്ചുവരുന്നത്. രാജുവിന്റെ വീട്ടിലേക്ക് വാഹനം കടത്താൻ ഷാജി അനുവദിച്ചതിനെ തുടർന്ന് ഇവിടെയുള്ള ഗേറ്റ് ഇളക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പ പറഞ്ഞു.