ബഹ്‌റൈൻ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; മനാമയിൽ ഉഗ്ര സ്‌ഫോടനം, ജനങ്ങൾക്ക് പ്രത്യേക നിർദ്ദേശം

Saturday 28 February 2026 3:08 PM IST

മനാമ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഉഗ്രസ്ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ട്. ഇറാനുനേരെ അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയതിന് പിന്നാലെയാണ് ബഹ്‌റൈനിലും സ്ഫോടനങ്ങൾ നടന്നത്. ഇതേത്തുടർന്ന് രാജ്യത്തുടനീളം അപായ സൈറണുകൾ മുഴങ്ങി.

മനാമയുടെ വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായും നഗരത്തിൽ പുക ഉയർന്നതായും ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ സ്ഫോടനത്തിന്റെ കൃത്യമായ ഉറവിടമോ നാശനഷ്ടങ്ങളോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമാണ് ബഹ്‌റൈൻ. മേഖലയിലെ സംഘർഷം കണക്കിലെടുത്ത് അതീവ സുരക്ഷാ ജാഗ്രതയിലാണ് കേന്ദ്രം. ഗൾഫ് രാജ്യങ്ങളിലെ വിവിധ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ലക്ഷ്യമിട്ടാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്.

പുറത്തുവരുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പ്രകാരം, ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുന്നതിന് മുന്നോടിയായി അമേരിക്കൻ യുദ്ധക്കപ്പലുകൾ ബഹ്‌റൈൻ തീരത്തുനിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി സൂചനയുണ്ട്. ഇറാന് നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും യുദ്ധം വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ബഹ്റൈനിന് പിന്നാലെ സൗദി അറേബ്യ, കുവൈത്ത്, ഖത്തർ എന്നിവടങ്ങളിലും ഇറാൻ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് മിസൈലുകൾ അയച്ചു. അതേസമയം, അബുദാബിയിലേക്ക് അയച്ച മിസൈലുകൾ തകർത്തു.