ഇറാൻ-ഇസ്രയേൽ സംഘർഷം:കേരളത്തിൽ നിന്നുള്ള സർവീസുകൾ വഴിതിരിച്ച് വിടുകയോ കാലതാമസം ഉണ്ടാകുകയോ ചെയ്‌തേക്കാമെന്ന് മുന്നറിയിപ്പ്

Saturday 28 February 2026 3:39 PM IST

തിരുവനന്തപുരം: ഇസ്രയേലും അമേരിക്കയും ഇറാനു നേരെയും തിരിച്ചും നടത്തുന്ന വ്യോമാക്രമണങ്ങളാൽ അശാന്തമാണ് ഗൾഫ് മേഖല. ഇറാനും ഇസ്രയേലും യുഎഇയും അവരുടെ വ്യോമപാത അടച്ചു. ഇറാൻ വിവിധ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ ആക്രമണം നടത്തിയിരിക്കുകയാണ്. ഈ സമയം അന്താരാഷ്‌ട്ര വിമാനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് തിരുവനന്തപുരം വിമാനത്താവള അധികൃതർ.

'വ്യോമപാത താൽക്കാലികമായി അടച്ചിടുന്നതുകൊണ്ടും ഒന്നിലധികം അന്താരാഷ്‌ട്ര വ്യോമാതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതും കാരണം ചില അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് കാലതാമസമുണ്ടാകാനോ വഴിതിരിച്ചുവിടാനോ ഇടയുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് യാത്രക്കാർ അതത് എയർലൈനുമായി ബന്ധപ്പെട്ട ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. നിങ്ങളുടെ സഹകരണത്തിന് നന്ദി.' തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അധികൃതർ വ്യക്തമാക്കുന്നു.

ഇറാൻ, ഇസ്രായേൽ പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നീ മേഖലകളിൽ സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അടിയന്തിരമായി കേരളം ഹെൽപ്പ്‌ഡെസ്‌ക് തുടങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർ‌ദ്ദേശപ്രകാരമാണ് നോർക്ക റൂട്ട്സ് ഹെൽപ്പ്‌ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചത്. സഹായം ആവശ്യമുളള കേരളീയർക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ ഹെൽപ് ഡെസ്‌ക് നമ്പറുകളായ +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും) എന്നിവയിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇന്ത്യൻ പൗരന്മാർ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ പാലിക്കേണ്ടതുമാണ്.

അതേസമയം ഇറാനുമായും അവരുമായി ബന്ധമുള്ള രാജ്യങ്ങളിലെയും വ്യോമാതിർത്തിയിലെ സംഭവവികാസങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും സ്ഥിതിഗതികൾ വഷളായാൽ പ്രവർത്തനത്തിലെ മാറ്റത്തെക്കുറിച്ച് അറിയിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് യാത്രപുറപ്പെടും മുൻപ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.

ഇസ്രയേലിലെ ടെൽ അവീവിലേക്ക് ഡൽഹിയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം മുംബയിലേക്ക് ഇറക്കി. വ്യോമപാത അടച്ചതിനാൽ ഇന്ത്യയിലേക്ക് വിമാനം തിരിച്ചുവിടുകയാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.