പാതയോരത്തെ അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടിവരും കൈയേറ്രം കണ്ടാൽ കൈയൊടെ പൊക്കും
കോട്ടയം:ഇത് തോന്ന്യാസം, അത്രതന്നെ. തട്ടുകടകൾ മുതൽ സ്ഥാപനങ്ങൾ വരെ നടപ്പാതകളും റോഡരികും കൈയേറുകയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിയമലംഘനം.വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ കൈയേറ്റങ്ങൾക്കെതിരെ കടുത്ത നടപടിയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകുടം.റോഡരിക് കൈയേറി സ്വകാര്യ വ്യക്തികൾ അനധികൃതമായി വ്യാപാരസ്ഥാപനങ്ങൾ ആരംഭിക്കുന്നത് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിലാണ് തീരുമാനമായത്. ഇതുസംബന്ധിച്ച് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് കഴിഞ്ഞ വികസനസമിതി യോഗത്തിൽ പരാതി ഉന്നയിച്ചിരുന്നു. അതേസമയം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന് കീഴിൽ വരുന്ന റോഡുകളിലെ കൈയേറ്റങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നുണ്ടെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ വ്യക്തമാക്കി.
ഇടംകിട്ടിയാൽ കട ഉയരും
നഗരത്തിലെ ഭൂരിഭാഗം ബജികടകളും തട്ടുകടകളും പാതയോരം കൈയേറിയാണ് പ്രവർത്തിക്കുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തൽ.
ഞായറാഴ്ചകളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ നടപ്പാതയിലെ കച്ചവടത്തിനെതിരെയും നടപടിവരും. ലൈസൻസ് വേണ്ട, ഹെൽത്ത് സർട്ടിഫിക്കറ്റ് വേണ്ട, ശുചിത്വം മാനദണ്ഡമല്ല, പരിശോധനയില്ല.... സർവ്വത്ര നിയമലംഘനമെന്നാണ് കണ്ടെത്തൽ. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുൻവശത്തെ നടപ്പാത, തിരുനക്കര, നാഗമ്പടം തുടങ്ങി നിരവധിയിടങ്ങളിലാണ് നടപ്പാതയിൽ കച്ചവടം. നഗരത്തിലെ ചില ഹോട്ടലുകളും നടപ്പാത കൈയേറിയിട്ടുണ്ട്. പി.ഡബ്ല്യു.ഡി ഓഫീസിന് എതിർവശത്താണ് ഇത്തരത്തിൽ കച്ചവടം.
ആരോഗ്യവകുപ്പ് കണ്ണടയ്ക്കും
വഴിയോരങ്ങളിലും നഗരങ്ങളിലും ടാർ പോളിൻ ഷീറ്റ് വലിച്ചുകെട്ടി നടത്തുന്ന തട്ടുകടകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധനയില്ല. ഇവിടെ ഉപയോഗിക്കുന്ന എണ്ണയും മറ്റു ഭക്ഷ്യവസ്തുക്കളും ആരും ശ്രദ്ധിക്കാറില്ല. ആവർത്തിച്ച് ഉപയോഗിക്കുന്ന എണ്ണ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും.
അനധികൃത കച്ചവടം ഒഴിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കുന്ന നടപടികൾക്ക് പൊലീസ് സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്. തെരുവോര കച്ചവടം നടത്തുന്ന സ്ഥാപനങ്ങളിൽ കൃത്യമായി പരിശോധന നടത്തിവരുന്നുണ്ട്. (ജില്ലാ ഫുഡ് സേഫ്റ്റ് ഓഫീസർ)