നഗരൂരിൽ പൊലീസുകാരെ അസഭ്യം വിളിച്ച സംഭവം; സിപിഎം വെള്ളല്ലൂർ ലോക്കൽ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും അറസ്റ്റിൽ

Sunday 01 March 2026 12:19 AM IST

കിളിമാനൂർ: നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സി.പി.എം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രതീഷ്, വെള്ളല്ലൂർ ബ്രാഞ്ച് സെക്രട്ടറി വിഷ്‌ണു എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ വിഷ്‌ണു,രതീഷ്,ഫൈസൽ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇരുവരും ആറ്റിങ്ങൽ ഡിവൈ.എസ്.പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വെള്ളല്ലൂരിൽ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസിന്റെ പുതുയുഗ യാത്രയുടെ ഫ്ലക്‌സ് ബോർഡുകൾ നശിപ്പിച്ച സംഭവത്തിൽ കേസെടുത്തിരുന്നു. പ്രതികളുടെ വീട്ടിലെത്തി നോട്ടീസ് നൽകുന്നതിനായി നഗരൂർ എസ്.ഐ അൻസർ,സി.പി.ഒ സോജു,ഡ്രൈവർ നിജു എന്നിവർ വെള്ളിയാഴ്ച വൈകിട്ട് 3ഓടെ കാട്ടുചന്ത സ്വദേശി ഇർഫാന്റെ വീട്ടിലെത്തി മാതാവിനോടും സഹോദരനോടും സംസാരിക്കവേ സി.പി.എം പ്രവർത്തകനായ ഫൈസലെത്തി നോട്ടീസ് നൽകുന്നത് തടയുകയും വൈകുന്നേരത്തിനകം തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

നോട്ടീസ് നൽകാനാകാതെ എസ്.ഐയും സംഘവും തിരികെ സ്റ്റേഷനിലേക്ക് വരുമ്പോൾ വെള്ളല്ലൂർ ഇംഗ്ഷനിൽ വച്ച് സി.പി.എം ലോക്കൽ സെക്രട്ടറി രതീഷ് പൊലീസ് വാഹനം തടയാൻ ശ്രമിച്ചു. നിറുത്താതെ വരുന്നതിനിടെ ജവഹർ ജംഗ്ഷനിൽ വച്ച് രതീഷ്,​ഇർഫാന്റെ സഹോദരൻ,​ഫൈസൽ,​വിഷ്ണു എന്നിവർ ചേർന്ന് പൊലീസ് വാഹനത്തിന് മുന്നിൽ കാർ നിറുത്തിയ ശേഷം എസ്.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേസമയം പാർട്ടി പ്രവർത്തകരുടെ വീട്ടിൽ കയറി പൊലീസ് അതിക്രമം കാട്ടിയെന്നാണ് സി.പി.എമ്മിന്റെ ആരോപണം. പൊലീസുകാർ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്നും എസ്.എച്ച്.ഒ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ നഗരൂർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.