ചരിത്രമായി മാറുന്ന ഓർമ്മകൾ
സ്‌നേഹവാത്സല്യങ്ങൾ ചൊരിഞ്ഞും നേർവഴി കാണിച്ചും സ്‌കൂളിൽ പഠിപ്പിച്ച അദ്ധ്യാപകരെ നാം മറക്കാറില്ല. അവർ നൽകിയ പാഠങ്ങളാകും നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. 'നവതി ഓർമ്മകളും സ്വപ്നങ്ങളും" എന്ന പുസ്തകത്തിൽ തൊണ്ണൂറു വയസിലെത്തിയ, പല തലമുറകൾക്ക് വെളിച്ചം പകർന്ന ഒരു അദ്ധ്യാപികയെക്കുറിച്ച്, ആ അദ്ധ്യാപികയുടെ വിദ്യാർത്ഥികൾ എഴുതിയ ഓർമ്മക്കുറിപ്പുകളാണുള്ളത്. സോണി പ്രഭാകരൻ തമ്പിയാണ് എഡിറ്റർ.
കൊല്ലം മയ്യനാട് ഹൈസ്‌കൂളിൽ മുപ്പത്തിരണ്ടു വർഷം അദ്ധ്യാപികയായും ഹെഡ്മിസ്ട്രസായും ജോലി ചെയ്ത എൻ. തങ്കമണി (ആലയ്ക്കൽ) ടീച്ചറെയാണ് ഇവിടെ അനുസ്മരിക്കുന്നത്. ടീച്ചർ പഠിപ്പിച്ച വിദ്യാർത്ഥികൾ അവരുടെ ഓർമ്മയിൽ ഇപ്പോഴും തിളങ്ങിനിൽക്കുന്ന കാര്യങ്ങൾ ചെറു കുറിപ്പുകളിലും ദീർഘ ലേഖനങ്ങളിലും വിവരിക്കുന്നു. ധാരാളം മുടിയുള്ള, വലിയ കണ്ണുകളുള്ള ടീച്ചറെപ്പറ്റി ആരാധനയോടെയും പലരും എഴുതിയിട്ടുണ്ട്! ബയോളജിയും ഇംഗ്ലീഷുമായിരുന്നു ടീച്ചറുടെ വിഷയങ്ങൾ. ക്ലാസ്സിലെ രസകരമായ അനുഭവങ്ങൾ പലരും ഭംഗിയായി എഴുതിയിരിക്കുന്നു.
തങ്കമണി ടീച്ചറും, തന്റെ ജീവിതാനുഭവങ്ങളെപ്പറ്റി 'നഷ്ടമാകാത്ത, നഷ്ടബോധമില്ലാത്ത ഓർമ്മകൾ" എന്ന ലേഖനത്തിൽ വിവരിക്കുന്നു. ടീച്ചർ ജനിച്ച ആലയ്ക്കൽ കുടുംബത്തിന് ശ്രീനാരായണ ഗുരുവുമായി ബന്ധമുള്ള കാര്യം ഗുരു തന്നെ സി.വി. കുഞ്ഞുരാമനോടു പറഞ്ഞത് എം. പ്രഭ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. ടീച്ചറുമായി ബന്ധമുള്ളവരിൽ നിന്നെല്ലാം ഓർമ്മക്കുറിപ്പുകൾ ശേഖരിക്കാൻ സോണി ശ്രമിച്ചിട്ടുണ്ട്. ചരിത്രഗന്ധമുള്ള ഈ സ്മരണികയിൽ ടീച്ചറുടെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങി എല്ലാ വിഭാഗത്തിലുള്ളവരുടെയും സ്മരണകൾ ചേർത്തിരിക്കുന്നു. ടീച്ചറിന്റെ ശിഷ്യനും നോവലിസ്റ്റുമായ ജി.ആർ. ഇന്ദുഗോപൻ എഴുതിയ ചെറു കുറിപ്പും ശ്രദ്ധേയമാണ്. ഒരർത്ഥത്തിൽ ഇതിനെ മയ്യനാടിന്റെ കൂടി ചരിത്ര ഗ്രന്ഥമായും കാണാം.