ഇടത് വലത് മുന്നണികൾക്ക് വോട്ടില്ല: ഓർത്തഡോക്സ് സഭ

Sunday 20 October 2019 12:47 AM IST

തിരുവനന്തപുരം : സഭാതർക്കത്തിലും തുടർന്നുണ്ടായ പ്രശ്നങ്ങളിലും വിശ്വാസികൾക്കെതിരെ നിലപാടെടുത്ത എൽ.ഡി.എഫിനും യു.ഡി.എഫിനും ഉപതിരഞ്ഞെടുപ്പിൽ വോട്ട് നൽകില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വൈദികരായ കെ.കെ.വർഗീസ് കരിമ്പനയ്ക്കലും,കെ.കെ.തോമസും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വർഷങ്ങൾ നീണ്ട സഭാതർക്കത്തിൽ അതാതുകാലത്ത് ഭരണത്തിലിരുന്ന യു.ഡി.എഫും എൽ.ഡി.എഫും സഭയെ സഹായിച്ചില്ല. തങ്ങൾക്കനുകൂലമായി കോടതി ഉത്തരവ് വന്നിട്ടും നടപ്പാക്കിയില്ല.സഭയ്ക്ക് നേരെ പ്രവർത്തിച്ച വിഘടിത വിഭാഗത്തിന് കൂട്ടുനിന്നു. അവസാന നാളുകളിൽ തങ്ങൾക്ക് സഹായമായെത്തിയ ബി.ജെ.പി നേതാക്കളോട് കടപ്പാടുണ്ടെന്നും വൈദികർ പറഞ്ഞു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരാധന നടത്തിയ കുറ്റത്തിന് ഫാദർ ഐസക്കിനെ റിമാന്റ് ചെയ്തു. പിറവം പള്ളി വിഷയത്തിൽ പൊലീസ് മറുഭാഗത്തിന് കൂട്ടുനിന്നു. ഇക്കുറി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പതിവ് പോലെ വോട്ട് തേടി തങ്ങളുടെ അരമനയിൽ വന്നില്ലെന്നും അവർ പറഞ്ഞു. ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡാനി ജെ. പോളും ഒപ്പമുണ്ടായിരുന്നു. താമരച്ചാൽ സെന്റ് മേരീസ് ചർച്ചിലെ വൈദികനാണ് ഫാദർ കെ.കെ വർഗീസ്, ഓർത്തഡോക്സ് സഭ മാനേജ്‌മെന്റ് കമ്മിറ്റി അംഗവും വടകോട് സെന്റ് ജോൺസ് ദേവാലയത്തിലെ വികാരിയുമാണ് കെ.കെ.തോമസ്.