ബേബിഫുഡ് വിപണി പിടിക്കാൻ ചേലക്കര ചക്കകൾ

Sunday 01 March 2026 12:40 AM IST

ചേലക്കര: സീസണായതോടെ ചേലക്കരയിൽ നിന്നും പ്രതിദിനം കയറ്റി അയക്കുന്നത് ലോഡ് കണക്കിന് ചക്കകൾ. ഇതരസംസ്ഥാനങ്ങളിലെ ബേബി ഫുഡ് നിർമ്മാണ കമ്പനികളിലേക്കാണ് കൂടുതലും കയറ്റിവിടുന്നത്. ശിശുക്കളുടെ ഭക്ഷണ ഉത്പന്നങ്ങളിലെ അസംസ്‌കൃത വസ്തുക്കളിലൊന്നാണ് ചക്ക. ഇളം മൂപ്പായ, ചുള കൂടുതലുള്ള ചക്ക നിലത്തുവീണ് ചതവ് പറ്റാത്തത് വേണം അയക്കാൻ. അത്തരത്തിലുള്ള ചക്കയ്ക്ക് കിലോയ്ക്ക് ശരാശരി 15 രൂപ മുതൽ 20 രൂപ വരെ വില ലഭിക്കും. ചെറുകച്ചവടക്കാർ പ്ലാവുകൾ നേരത്തേ ഉടമസ്ഥരിൽ നിന്ന് വില കെട്ടി വാങ്ങി നിറുത്തിയിട്ടുണ്ടാകും. അവരാണ് ചക്ക പറിച്ച് മൊത്തക്കച്ചവടക്കാർക്ക് എത്തിക്കുക. മഹാരാഷ്ട്ര, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് കൂടുതലും കയറ്റിപ്പോകുന്നത്.

ചക്കപ്പഴത്തിനും ഡിമാൻഡ്

ചക്കകൾ രണ്ട് തരമുണ്ടെങ്കിലും വരിക്കച്ചക്കയ്ക്കാണ് കൂടുതൽ വില ലഭിക്കുക. ഗ്രാമീണമേഖലയിൽ കിലോയ്ക്ക് ഇരുപത് രൂപയോളം വില ലഭിക്കും. ടൗണിലേക്കെത്തുമ്പോഴേക്കും 20-40 വരെയാണ് വില. മറ്റുസംസ്ഥാനങ്ങളിൽ ചുളയുടെ എണ്ണത്തിനാണ് വില. നാടൻപ്ലാവിൽ ചക്ക, സീസൺ കാലത്തേ ഉണ്ടാകാറുള്ളൂവെങ്കിലും വലിപ്പവും തൂക്കവും കൂടുതലുണ്ടാകും. ഏത് കാലത്തും വിളവ് തരുന്ന അധികം ഉയരം വയ്ക്കാത്ത ഹൈബ്രിഡ് ഇനത്തിൽപെട്ട പ്ലാവുകളും വീട്ടുമുറ്റളിലുണ്ട്.

വൈവിദ്ധ്യമുള്ള ഫലം

കറി വെച്ചും, പുഴുക്കായും, പഴമായും, വറവായും, പായസമായും ഭക്ഷിക്കാം

ബേബി ഫുഡിനും, ജാമിനും ഐസ് ക്രീമിനും വരെ ഉപയോഗിക്കാം

ചെറുപ്രായത്തിൽ പറിച്ചെടുക്കുന്ന ഇടിച്ചക്ക തോരനാക്കാം.

മൂപ്പെത്തിയ ചക്കകൾ കൊണ്ട് പുഴുക്കുണ്ടാക്കാം

കൂഴച്ചക്ക ചക്കവരട്ടിക്കും, ചക്ക അപ്പത്തിനും ഉപയോഗിക്കാം

ചക്കക്കുരുവും ഭക്ഷ്യയോഗ്യം