മുപ്പത്തിയഞ്ചാനകളുടെ നാഥന് 'ആനയില്ലാ ശീവേലി'
ഗുരുവായൂർ: മുപ്പത്തിയഞ്ചോളം ഗജവീരന്മാരുടെ നാഥനായ ഗുരുവായൂരപ്പന് ഇന്നലെ ആനയില്ലാതെ ശീവേലി. ക്ഷേത്രോത്സവത്തിന് ആരംഭംകുറിച്ച് നടക്കുന്ന ചടങ്ങുകളുടെ ഭാഗമായാണ് ''ആനയില്ലാ ശീവേലി'' നടന്നത്. ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായി ആനയില്ലാതിരുന്ന കാലഘട്ടത്തെ സൂചിപ്പിക്കുന്നതിനാണ് ചടങ്ങ്. രാവിലെ ശീവേലിക്ക് ശാന്തിയേറ്റ കീഴ്ശാന്തി ചെറുതയൂർ അജിത് നമ്പൂതിരി ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പ് കയ്യിലെടുത്ത് നടന്നാണ് മൂന്ന് പ്രദക്ഷിണം എഴുന്നള്ളിപ്പ് പൂർത്തിയാക്കിയത്. നൂറ് കണക്കിന് ഭക്തർ നാരായണ നാമജപ മന്ത്രങ്ങളുരുവിട്ട് അകമ്പടിസേവിച്ചു.
ചരിത്രം
മുൻകാലങ്ങളിൽ കൊച്ചി രാജ്യത്തെ ക്ഷേത്രങ്ങളിൽ നിന്നായിരുന്നു ഗുരുവായൂരിലെ ചടങ്ങുകൾക്കായി ആനകളെ എത്തിച്ചിരുന്നത്. ഒരിക്കൽ സാമൂതിരിയുടെ ഭരണത്തിൻ കീഴിലുള്ള ഗുരുവായൂരിലേക്ക് കൊച്ചി രാജാവ് ആനകളെ വിട്ടുനൽകിയില്ല. ഇതേത്തുടർന്ന് ഉത്സവ ചടങ്ങുകൾ മുടങ്ങാതിരിക്കാൻ ആനയില്ലാതെ ശീവേലി നടത്തേണ്ടി വന്നു. ഇതിന്റെ ഓർമ പുതുക്കുന്നതിനാണ് ഉത്സവം ആരംഭിക്കുന്ന ദിനം ആനയില്ലാതെ ശീവേലി നടത്തുന്നത്. ഈ ദിവസം ഉച്ചകഴിഞ്ഞ് തൃക്കണാമതിലകം ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് നിറുത്തിയിരുന്ന ആനകൾ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഓടിയെത്തിയെന്നും ഐതീഹ്യത്തിൽ പറയുന്നു. ഇതിനെ അനുസ്മരിപ്പിക്കുന്നതാണ് ഇന്നലെ ഉച്ച കഴിഞ്ഞ് നടന്ന ആനയോട്ടവും.