ദുരന്തബാധിതരെ വഴിയിലുപേക്ഷിച്ചില്ല
മേപ്പാടി ടൗൺഷിപ്പ് ആദ്യഘട്ട സമർപ്പണം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കുന്നു
2024 ജൂലായ് 30 സമാനതകളില്ലാത്ത ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ഒരു ചതുരശ്ര കിലോമീറ്ററികത്ത് പുഴയുടെ തീരങ്ങളിൽ 298 മനുഷ്യർ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ട ഒരു ദുരന്തവും സമീപഭൂതകാലത്തൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ദുരന്തമുണ്ടായ അന്നുമുതൽ എല്ലാ മനുഷ്യരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഭുരന്തനിവാരണ പ്രവർത്തനങ്ങൾക്കാണ് കേരളം നേതൃത്വം നൽകിയത്.
കാണാതായവർക്കുള്ള തിരച്ചിലിലുണ്ടായ ജനകീയമാതൃക ലോകം വാഴ്ത്തിയതാണ്.
മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തഭൂമിയിലെ ദുരന്തബാധിതർക്കായി നടത്തിയ പുനർനിർമ്മാണ, പുനരധിവാസ പ്രക്രിയകളും ലോകത്തിനുമുന്നിൽ കേരളം അവതരിപ്പിച്ച സമാനതകളില്ലാത്ത മാതൃകയാണ്.
ഇന്ന് കൽപ്പറ്റ മേപ്പാടിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കുകയാണ്. തറക്കല്ലിട്ട് ഒരു വർഷത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കി 178 വീടുകൾ കൈമാറാൻ കഴിയുന്നു എന്നത് വലിയ നേട്ടമാണ്.ദുരന്തത്തിൽ പൂർണമായും വീട് നഷ്ടപ്പെട്ടവരെയാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചിട്ടുള്ളത്. ഓരോ കുടുംബത്തിനുമുള്ള വീടുകൾ നറുക്കെടുപ്പിലൂടെയാണ് നിശ്ചയിച്ചത്. 7സെന്റ് ഭൂമിയിൽ 1000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓരോ വീടും. വേണമെങ്കിൽ ഒരുനിലകൂടി ഉയർത്താൻ കഴിയുംവിധമാണ് അടിത്തറ. മൂന്ന് കിടപ്പുമുറികളും ഹാളും ഡൈനിങ് റൂമും പഠനമുറിയും അടുക്കളയും സ്റ്റോർ റൂമും സിറ്റൗട്ടും ഉൾപ്പടെ മനോഹരമാണ് വീടുകൾ. മോഡൽ വീടിന്റെ നിർമ്മാണം പൂർത്തിയായ ഘട്ടത്തിൽ ദുരന്തബാധിതർക്കൊപ്പമാണ് വീട് കാണാൻ ടൗൺഷിപ്പിലെത്തിയത്. അവരെല്ലാം വീടിന്റെ നിർമ്മാണരീതിയിലും സൗകര്യങ്ങളിലും സംതൃപ്തി രേഖപ്പെടുത്തിയത് മാധ്യമങ്ങളോടാണ്. അവരുടെ സന്തോഷമാണ് സർക്കാരിന്റെ പിൻബലം.
പദ്ധതി പൂർത്തിയാകുമ്പോൾ ഉറ്റവരും ഉടയവരും കിടപ്പാടവും സമ്പത്തുമെല്ലാം മണ്ണിൽ കുതിർന്നതിന്റെ വേദനകൾ കടിച്ചമർത്തി 1662ലധികം മനുഷ്യർ 410 വീടുകളിലായി ഇവിടെ താമസിക്കും. ഇതൊരു സമ്പൂർണ പാർപ്പിടനഗരമായി മാറുകയാണ്. അതിനുവേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയിലൂടെ വിഭാവനം ചെയ്തിട്ടുണ്ട്.
ദുരന്തമുണ്ടായതു മുതൽ നാളുകളിങ്ങോട്ട് ഒരിടവേളപോലുമില്ലാതെ സംസ്ഥാന സർക്കാർ ആ നാടിനുവേണ്ടി പ്രവർത്തിച്ചു. ജാതി, മത, രാഷ്ട്രീയ, വർണ, വർഗ, ലിംഗ വ്യത്യാസമില്ലാതെ മുഴുവൻ മനുഷ്യരെയും ഒപ്പം നിർത്തി.
വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും നിശ്ചിതസംഖ്യ നൽകി അവരുമായുള്ള ബന്ധം അവസാനിപ്പിക്കാനല്ല സർക്കാർ ഇവിടെ ശ്രമിച്ചത്. ഒരു ടൗൺഷിപ്പ് നിർമ്മിച്ച് എല്ലാവരെയും അവിടെ പാർപ്പിക്കാം എന്ന് സർക്കാർ തീരുമാനിച്ചു.
വീട് എന്നതിനൊപ്പം ദുരന്തബാധിതരെ പരിപൂർണമായും പുരധിവസിപ്പിക്കുക എന്ന നടപടികൾ സർക്കാർ ഈ ഘട്ടത്തിലും തുടർന്നിരുന്നു. ഓരോ മേഖലയിലും ഉള്ള ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കഴിയുംവിധം മൈക്രോ പ്ലാൻ തയ്യാറാക്കിയാണ് എല്ലാം ആസൂത്രണം ചെയ്തത്.
അച്ഛനും അമ്മയും നഷ്ടപ്പെട്ട ഏഴ് കുട്ടികൾ, ഒരു രക്ഷകർത്താവ് മാത്രമായി അവശേഷിച്ച 14 കുട്ടികൾ, അതിഥി തൊഴിലാളികളായ രക്ഷിതാക്കൾ നഷ്ടപ്പെട്ട മൂന്ന് കുട്ടികൾ ഉൾപ്പടെ 24 കുട്ടികൾ അക്ഷരാർത്ഥത്തിൽ അനാഥരാണ്. ഇവരിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ പേരിൽ 10 ലക്ഷം രൂപ വീതവും ഒരു രക്ഷകർത്താവ് മാത്രമുള്ള കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും തുടർ പഠനത്തിനു വേണ്ടി സർക്കാർ അനുവദിച്ചു. ഇതിനു പുറമെ ഓരോരുത്തരുടെയും പേരിൽ രണ്ടര ലക്ഷം രൂപ വീതം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സഹായമായി മറ്റൊരു അക്കൗണ്ടിൽ നിക്ഷേപിച്ചു. യൂണിസെഫുമായി സഹകരിച്ച് 24 കുട്ടികളെയും 25 വയസ്സുവരെ പഠിപ്പിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. വാടക കൊടുക്കേണ്ടി വന്നാൽ അതിനായി 4,000 രൂപ വീതം 24 പേർക്കുമായി നിശ്ചയിച്ചു. ലാപ്‌ടോപ് ഉൾപ്പടെ പഠന സഹായികൾ തീരുമാനിച്ചു.
കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിച്ച ശക്തമായ അവഗണനയുടെ അപമാനകരമായ ഒരു ചിത്രം കൂടി ഈ ദുരന്ത നിവാരണ പ്രക്രിയയിൽ നാം കണ്ടു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നഷ്ടപരിഹാരം 1202 കോടിയും പിന്നീട് റിക്കവറി ആന്റ് റീ കൺസ്ട്രക്ഷൻ വിൻഡോയിലൂടെ പുനർ നിർമ്മാണത്തിന്റെയടക്കം 2202 കോടിയുടെയും കണക്കുകൾ അപകടകരവും അപമാനകരവുമായ വിധത്തിൽ കേന്ദ്രം തള്ളിക്കളഞ്ഞു.
സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചതുപോലെ ദുരന്തബാധിതരെ വഴിയിലുപേക്ഷിച്ചു പോരാൻ സർക്കാർ തുനിയില്ല. ചൂണ്ടിക്കാട്ടുന്ന പോരായ്മകളെല്ലാം പരിഗണിച്ചും പരിശോധിച്ചും പരിഹരിച്ചുപോരുകയാണ്. സമയബന്ധിതമായി തന്നെ ടൗൺഷിപ്പിന്റെ രണ്ടാം ഘട്ടവും പൂർത്തീകരിക്കും. ഇത് ഇടതുമുന്നണി സർക്കാർ നൽകുന്ന ഉറപ്പാണ്. എല്ലാം നഷ്ടപ്പെട്ടവർക്കായി എത്ര വലിയ സംവിധാനങ്ങളൊരുക്കിക്കൊടുക്കുമ്പോഴും ഉള്ളിന്റെ ഉള്ളിലെ ആ സങ്കടക്കടലിൽ ചെറിയ സന്തോഷത്തിരമാലമാത്രമാണ് അലയടിക്കുന്നത്.