ഗർഭാശയഗള അർബുദം; വാക്‌സിനേഷൻ ക്യാമ്പയിന് തുടക്കമിട്ട് പ്രധാനമന്ത്രി

Sunday 01 March 2026 1:13 AM IST

ന്യൂഡൽഹി: ഗർഭാശയ ഗള അർബുദം തടയാൻ പെൺകുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. എല്ലാ വർഷവും 14 വയസുള്ള 1.15 കോടി പെൺകുട്ടികൾക്ക് വാക്‌സിൻ നൽകുകയാണ് ലക്ഷ്യം.

രാജസ്ഥാനിലെ അജ്മേറിൽ ദേശീയ എച്ച്.പി.വി വാക്‌സിൻ (ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്‌സിൻ) ക്യാമ്പയിൻ ഉദ്ഘാടനം ചെയ്‌തു. അജ്മേറിലെ മനീഷ റാവത്തിന് ആദ്യ വാക്‌സിൻ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കുത്തിവച്ചു. ഗാർദാസിൽ 4 എന്ന വാക്‌സിന്റെ സിംഗിൾ ഷോട്ടാണ് സൗജന്യമായി കുത്തിവയ്‌ക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ,സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ,താലൂക്ക് ആശുപത്രികൾ,ജില്ലാ ആശുപത്രികൾ,സർക്കാർ മെഡിക്കൽ കോളേജുകൾ തുടങ്ങിയ ഇടങ്ങളിൽ വാക്‌സിൻ ലഭ്യമാകും. ക്യാമ്പയിൻ അടുത്ത മൂന്നുമാസം യുദ്ധകാലാടിസഥാനത്തിലായിരിക്കും. അതിനുശേഷം പ്രത്യേക ദിവസങ്ങളിൽ നൽകും. ആരെയും നിർബന്ധിക്കില്ല. മാതാപിതാക്കളുടെ മുൻകൂർ അനുമതി വാങ്ങും. രാജസ്ഥാനിലെ 17,000 കോടിയുടെ വികസനപദ്ധതികൾക്കും മോദി ഇന്നലെ തുടക്കമിട്ടു

ഗുജറാത്തിൽ ആദ്യ

സെമികണ്ടക്‌ടർ യൂണിറ്റ്

ഗുജറാത്ത് സാനന്ദിലെ സെമികണ്ടക്‌ടർ നിർമ്മാണ

പ്ലാന്റ് നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.

ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ സെമികണ്ടക്‌ടർ മെമ്മറി മൊഡ്യൂളുകളുടെ വാണിജ്യ ഉത്പാദനവും കയറ്റുമതിയും ആരംഭിക്കും

യു.എസിലെ മൈക്രോൺ ടെക്നോളജിസ് 22516 കോടി രൂപയാണ് നിക്ഷേപിച്ചത്. 5000ൽപ്പരം പേർക്ക് നേരിട്ട് ജോലി ലഭിക്കും. ഭിന്നശേഷിക്കാരെയാണ് ഓപ്പറേറ്റർ, ടെക്‌നിഷ്യൻ തസ്‌തികകളിൽ നിയമിച്ചിരിക്കുന്നത്.