ഡിമാൻഡിന് വഴങ്ങിയില്ല, പിന്നാലെ ആക്രമണം  അന്ത്യശാസനം പാലിച്ച് ട്രംപ്

Sunday 01 March 2026 6:51 AM IST

ടെഹ്റാൻ: ആണവ കരാറിനായി മൂന്ന് റൗണ്ട് ചർച്ചകളാണ് ഒമാന്റെ മദ്ധ്യസ്ഥതയിൽ യു.എസിനും ഇറാനുമിടയിൽ നടന്നത് (ഫെബ്രുവരി 6,17,26). മൂന്നാം ചർച്ചയിലും യു.എസ് ഡിമാൻഡുകൾക്ക് ഇറാൻ വഴങ്ങാതെ വന്നതോടെയാണ് ആക്രമണം. പത്ത് ദിവസത്തിനകം ആണവ കരാറിൽ ധാരണയായില്ലെങ്കിൽ ഇറാനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് 19ന് ട്രംപ് ഇറാന് അന്ത്യശാസനവും നൽകിയിരുന്നു.

യു.എസ് ആവശ്യപ്പെട്ടത്

യുറേനിയം സമ്പുഷ്ടീകരണം പാടില്ല

ഫോർഡോ,നതാൻസ്,ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങൾ ഇല്ലാതാക്കണം

സമ്പുഷ്ടീകരിച്ച യുറേനിയം മുഴുവൻ യു.എസിലേക്കോ മറ്റൊരു രാജ്യത്തേക്കോ മാറ്റണം

പുതിയ ആണവ കരാർ സ്ഥിരമാകണം. കാലഹരണ തീയതികൾ വേണ്ട

ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി അടക്കം സ്വതന്ത്ര സംഘടനകൾ പരിശോധിച്ച് ഉറപ്പാക്കാൻ അനുവദിക്കണം

ബാലിസ്റ്റിക് മിസൈലുകളുടെ (പ്രത്യേകിച്ച് ഇന്റർകോണ്ടിനെന്റൽ) പരിധി നിജപ്പെടുത്തണം

മേഖലയിലെ സായുധ ഗ്രൂപ്പുകളെ (ഹിസ്ബുള്ള,ഹൂതി,ഹമാസ് തുടങ്ങിയവ) പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം

ഇറാൻ അറിയിച്ചത്

യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിറുത്താനാകില്ല. സിവിലിയൻ ആവശ്യത്തിനായുള്ള സമ്പുഷ്ടീകരണത്തിന് അധികാരമുണ്ട്

5 വർഷത്തേക്ക് വരെ സമ്പുഷ്ടീകരണം താത്കാലികമായി മരവിപ്പിക്കാം. സമ്പുഷ്ടീകരണ അളവ് 60% നിന്ന് 1.5% വരെ താഴ്ത്താം. അറബ് രാജ്യങ്ങളെ സമ്പുഷ്ടീകരണ പദ്ധതിയിൽ ഉൾപ്പെടുത്താം. യു.എസ് നിക്ഷേപം അനുവദിക്കാം

നിലവിലെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇന്ധനമാക്കാം

 മിസൈൽ പദ്ധതിയിലും പ്രാദേശിക സഹകരണത്തിലും ചർച്ചയില്ല.