അപായമണിമുഴക്കം നിലയ്ക്കുന്നില്ല
ടെൽ അവീവ്. ' ഞാനിപ്പോൾ സംസാരിക്കുന്നത് വീട്ടിൽ നിന്ന് 250 മീറ്റർ അകലെയുള്ള ഷെൽട്ടറിൽ നിന്നാണ്. ഇടവിട്ട് സൈറൺ വിളികൾ. അത് കേൾക്കുമ്പോഴേക്കും ഷെൽട്ടറുകളിലേക്ക് ഓടും .ഈ 84-ാം വയസിൽ അത് ബുദ്ധിമുട്ടാണെങ്കിലും വേറെ നിവൃത്തിയില്ലല്ലോ.എവിടെയുംഉത്കണ്ഠ നിറഞ്ഞ മുഖങ്ങൾ.ഇസ്രയേൽ ലക്ഷ്യമാക്കി ആയിരക്കണക്കിന് മിസൈലുകൾ ഇറാൻ ടാർജറ്റ് ചെയ്യുന്നുവെന്ന വാർത്തകൾ ടി.വിയിൽ കേൾക്കാം. മിസൈൽ പ്രതിരോധ സംവിധാനമുള്ളതാണ് വലിയ ആശ്വാസം.രാവിലെ എട്ടിന് തുടങ്ങിയതാണ് ഈ ഓട്ടം" -വിഖ്യാത ഇസ്രായേലി ചലച്ചിത്രകാരൻ ഡാൻ വോൾമാൻ കേരളകൗമുദിയോട് പറഞ്ഞു.
ശനിയാഴ്ച രാജ്യത്ത് വിശ്രമദിനമാണ്. എല്ലാം അവധിയായിരിക്കും. പൊതു ട്രാൻസ്പോർട്ട് പോലും ചുരുക്കം. രാവിലെ മുതൽ ഇപ്പോൾ സംസാരിക്കുന്ന എട്ടു മണിക്കൂറിനിടയിൽ ആറുതവണ സൈറൺ കേട്ട് ഷെൽട്ടറിലേക്ക് വരികയും പോവുകയും ചെയ്തു. ഞങ്ങൾ താമസിക്കുന്നിടത്ത് ഇതുവരെ ആളപായം ഒന്നും സംഭവിച്ചില്ല.ഒരു മിസൈൽ പതിച്ചതിൽ ഒരാൾക്ക് നേരിയ പരിക്കേറ്റുവെന്നു മാത്രം.
തുറമുഖ നഗരമായ ഫിഫ ആക്രമിച്ചതായി ടെലിവിഷനിൽ കണ്ടു. ഒരു ഇരുപതു നിലക്കെട്ടിടം തകർന്നതായി റിപ്പോർട്ടുണ്ട്.
മിക്ക വീടുകളുടെയും താഴെ ബങ്കറുകളുണ്ട്. പക്ഷേ ഇക്കുറി പൊതു ഷെൽട്ടറുകളിൽ എല്ലാവരും പോകണമെന്നാണ് നിർദ്ദേശം. ഹമാസിന്റെ മിസൈലാക്രമണം കഴിഞ്ഞതോടെ സമാധാന അവസ്ഥയിലായിരുന്നു.ഇപ്പോൾ ഇറാനാണ്. ഇതൊന്ന് അവസാനിപ്പിച്ചാൽ മതിയായിരുന്നു.യുദ്ധം മനുഷ്യർക്ക് വലിയ വില നൽകേണ്ടിവരും- അദ്ദേഹം പറഞ്ഞു.
ഹമാസ് ആദ്യമായി മോചിപ്പിച്ച ഇസ്രയേലി ബന്ദി റോമി എന്ന യുവതി വോൾമാന്റെ ഭാര്യാ സഹോദരിയുടെ പേരക്കുട്ടിയായിരുന്നു. കഴിഞ്ഞ നവംബറിൽ നടന്ന ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ വോൾമാൻ പങ്കെടുത്തിരുന്നു.അദ്ദേഹത്തിന്റെ ഇന്ത്യ-ഇസ്രയേലി സംയുക്ത ചലച്ചിത്രമായ മർഡേഴ്സ് ടൂ ക്ളോസ് ലൗവ് ടൂ ഫാർ" ഇഫിയിൽ പ്രദർശിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ അതിഥിയായിരുന്നു അദ്ദേഹം.