ഇറാനെ നേരിടാൻ അമേരിക്കയുടെ പിന്തുണ; സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ച് ട്രംപ്

Sunday 01 March 2026 6:54 AM IST

വാഷിംഗ്‌ടൺ: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ നേരിട്ട് ഫോണിൽ വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ നേരിടാനുള്ള എല്ലാ പിന്തുണയും ട്രംപ് സൗദിക്ക് വാഗ്ദാനം ചെയ്തിരിക്കുകയാണ്. എന്നാൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നാണ് സൗദി അറേബ്യ അറിയിച്ചത്. തലസ്ഥാനമായ റിയാദും കിഴക്കൻ മേഖലകളും ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശത്രുനീക്കങ്ങളെ വിജയകരമായി പ്രതിരോധിച്ചെന്നും മിസൈലുകളും ഡ്രോണുകളും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുൻപുതന്നെ തകർത്തായും സൗദി കിരീടാവകാശി അവകാശപ്പെട്ടു.

ഒരു പ്രകോപനവുമില്ലാതെ നടത്തിയ ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. സൗദി അറേബ്യയുടെ ആകാശമോ മണ്ണോ ഇറാന് നേരെയുള്ള ആക്രമണങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് നേരത്തേ ഉറപ്പുനൽകിയതാണ്. ഈ ഉറപ്പുകൾ നിലനിൽക്കെ ഇറാൻ സൗദിയെ ലക്ഷ്യംവച്ചത് ഗൗരവതരമാണെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം,​സൗദി കിരീടാവകാശി ഇറാന്റെ ആക്രമണങ്ങൾ നേരിടുന്ന വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭരണ കർത്താക്കളുമായി സംസാരിച്ചെന്നാണ് വിവരം. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ സംയുക്തമായ നീക്കങ്ങൾ ആവശ്യമാണെന്നാണ് നേതാക്കൾ അറിയിച്ചത്. യുഎഇ,​ ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ജോർദാൻ രാജ്യങ്ങളിലെ ഭരണകർത്താക്കളുമായാണ് സംസാരിച്ചത്. ആക്രമണത്തെ നേരിടുന്ന രാജ്യങ്ങളെ പിന്തുണയ്ക്കാൻ സൗദി അറേബ്യയുടെ എല്ലാ വിഭവങ്ങളും സജ്ജമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. ഇത്തരം പ്രകോപനങ്ങൾ മിഡിൽ ഈസ്​റ്റിന്റെ സമാധാനാന്തരീക്ഷം തകർക്കുമെന്നും മുന്നറിയിപ്പ് നൽകി.