ഒടുവിൽ സ്ഥിരീകരിച്ച് ഇറാൻ; ഖമനേയി കൊല്ലപ്പെട്ടു, രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടു. ഖമനേയിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്നലെ രാത്രിയോടെ പുറത്തുവന്നെങ്കിലും ഇറാൻ നിഷേധിച്ചിരുന്നു. എന്നാലിപ്പോൾ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ഖമനേയിയുടെ മകളും പേരക്കുട്ടിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാനിലെ തസ്നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഖമനേയിയുടെ മരണത്തിൽ ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.
ഖമനേയിയുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയതായി ഇസ്രയേൽ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചു. ഖമനേയി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചിരുന്നു.ഖമനേയിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഖമനേയി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക എക്‌സ് പേജിൽ ഒരു പോസ്റ്റും പ്രത്യക്ഷപ്പെട്ടിരുന്നു.
ആണവ കരാറിന് വഴങ്ങാത്ത ഇറാനെതിരെ ഇന്നലെ മുതൽ അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തുകയാണ്. ഇതോടെ റംസാൻ വ്രതത്തിന്റെ പുണ്യനാളുകളിൽ പശ്ചിമേഷ്യ യുദ്ധ ഭീതിയിലായി. ഇറാനിൽ രാഷ്ട്രീയ, സൈനിക നേതാക്കളടക്കം 201 പേർ കൊല്ലപ്പെട്ടു. ഇതിൽ 87 പേർ കുട്ടികളാണ്. മിനാബിലെയും ടെഹ്റാനിലെയും രണ്ട് സ്കൂളുകളിൽ മിസൈൽ പതിക്കുകയായിരുന്നു. 747 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ലക്ഷക്കണക്കിന് മലയാളികളുള്ള ഗൾഫ് രാജ്യങ്ങളെ ഇറാൻ ആക്രമിച്ചതോടെ കേരളവും കടുത്ത ആശങ്കയിലാണ്. ആക്രമണം നേരിട്ട മേഖലകളിൽ നിന്ന് മലയാളികളടക്കം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും അടച്ചു.