ഇനി പ്രതികാരമോ? ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പള്ളിയിൽ ചുവന്ന പതാക ഉയർത്തി ഇറാൻ, കാരണം

Sunday 01 March 2026 7:44 PM IST

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ നടന്ന യുഎസ്- ഇസ്രായേൽ സംയുക്താക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഖോമിലെ ജാംകരൻ പള്ളിയിൽ ചുവന്ന പതാക ഉയർത്തി ഇറാൻ. ഇതിന് ശേഷമാണ് ഇറാൻ വലിയ രീതിയിൽ തിരിച്ചടി ആരംഭിച്ചത്. എന്തിനാണ് ഈ ചുവന്ന പതാക ഉയർത്തിയതെന്ന് അറിയാമോ? ഇറാനിൽ നീതിയുടെയും പ്രതികാരത്തിന്റെയും ശക്തമായ പ്രതീകമായാണ് ഈ ചെങ്കൊടിയെ കാണുന്നത്. അന്യായമായി രക്തം ചിന്തപ്പെടുമ്പോൾ പലപ്പോഴും ഈ ചുവന്ന പതാക പള്ളിയുടെ മുകളിൽ ഉയർത്താറുണ്ട്. പ്രതികാരത്തിന്റെയും പ്രതീകമായി ഇതിനെ കാണുന്നു.

ഖമനേയിയുടെ മരണത്തിന് പിന്നാലെ രാഷ്‌ട്രീയപ്രതിസന്ധി നേരിടുന്ന ഇറാന്റെ ഇടക്കാല പരമോന്നത നേതാവായി മുതിർന്ന പുരോഹിതൻ ആയത്തുള്ള അലിറേസ അറഫിയെ തിരഞ്ഞെടുത്തതായി റിപ്പോർട്ട്. ഇറാന്റെ ഭരണഘടനാ പ്രക്രിയയിൽ സ്ഥിരമായ ഒരു പിൻഗാമിയെ തിരഞ്ഞെടുക്കുന്നതുവരെയും പരമോന്നത നേതാവിന്റെ അധികാരങ്ങൾ വിനിയോഗിക്കാനുള്ള ചുമതല അദ്ദേഹത്തിനായിരിക്കും.

ഇറാന്റെ ഭരണഘടനാ ചട്ടക്കൂടിന് കീഴിൽ ഒരു താൽക്കാലിക നേതൃത്വ കൗൺസിൽ രൂപീകരിച്ചാണ് പരിവർത്തന കാലയളവിലേക്കുള്ള പരമോന്നത നേതാവിനെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, ചീഫ് ജസ്റ്റിസ് ഗോലം-ഹൊസൈൻ മൊഹ്‌സെനി-എജെയ്, ഗാർഡിയൻ കൗൺസിലിലെ ഒരു പുരോഹിതൻ എന്നിവർ ഉൾപ്പെടുന്നതാണ് താൽക്കാലിക നേതൃത്വ കൗൺസിൽ. ഖമനേയിയുടെ മരണത്തെത്തുടർന്നുള്ള പരിവർത്തന കാലയളവിൽ സ്ഥിരമായ ഒരു പിൻഗാമിയെ തിരഞ്ഞെടുക്കുന്നതുവരെ പരമോന്നത നേതാവിന്റെ അധികാരങ്ങൾ താൽക്കാലിക കൗൺസിൽ കൂട്ടായി വിനിയോഗിക്കുകയും സംസ്ഥാന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യും.