2595 കോടിയുടെ 'കേര' പദ്ധതിക്ക് ഇന്ന് തുടക്കം
ആലപ്പുഴ: സംസ്ഥാനത്തെ കാലാവസ്ഥാനുസൃതമായ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, കാർഷിക മേഖലാ നവീകരണത്തിനും സംസ്ഥാന കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേരള കാലാവസ്ഥാ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ (കേര) പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 ന് ചേർത്തലയിൽ നടക്കുമെന്ന് മന്ത്രി പി.പ്രസാദ് അറിയിച്ചു. മന്ത്രി പി.രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്യും. കാർഷിക മേഖലയ്ക്ക് പുത്തനുണർവ്വേകാൻ 2595 കോടി രൂപയുടെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതാണ് പദ്ധതി. കേരള കാർഷിക വികസന ഡയറക്ടറേറ്റ്, കേരള വ്യവസായ വാണിജ്യ വകുപ്പ്, പ്ലാന്റേഷൻ ഡയറക്ട്രേറ്റ്, കേരള കാർഷിക സർവകലാശാല, കേരള ജലവിഭവ വകുപ്പ്, കിൻഫ്ര, കേരള സ്റ്റാർട്ടപ്പ് മിഷൻ, എന്നിവയുടെ പങ്കാളിത്തത്തോടെയും ഇന്റർ നാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സി.ഡബ്ളിയു.ആർ.ഡി.എം തുടങ്ങിയ സ്ഥാപനങ്ങളുടെ സാങ്കേതിക സഹകരണത്തോടെയും നടപ്പാക്കുന്ന പദ്ധതിയിൽ അഞ്ചു വർഷം കൊണ്ട് നാലു ലക്ഷത്തോളം കർഷകർ നേരിട്ടും പത്തു ലക്ഷത്തോളം കർഷകർ പരോക്ഷമായും ഗുണഭോക്താക്കളാവും. റബ്ബർ, ഏലം കർഷകർക്കുള്ള പുനർ നടീൽ ധനസഹായ വിതരണം, ഉൽപാദക വിപണന കരാർ ഒപ്പുവെയ്ക്കൽ, വെബ് പോർട്ടൽ പ്രകാശനം തുടങ്ങിയവയും ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കും. വി.ടി.എ.എം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും.