എൻഡിഎ ഭരണം ജനം തീരുമാനിച്ചെന്ന് മോദി; തിരുപ്പരൻകുണ്ഡ്രം ക്ഷേത്രത്തിൽ ദർശനം നടത്തി

Monday 02 March 2026 1:04 AM IST

മധുര: തമിഴ്നാട്ടിൽ എൻ.ഡി.എ യെ അധികാരത്തിലെത്തിക്കാൻ ജനം തീരുമാനമെടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്നലെ മധുരയിൽ നടന്ന മെഗാ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 4,400 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. റാലിയെ അഭിസംബോധന ചെയ്യും മുമ്പ്, മോദി തിരുപ്പരൻകുണ്ഡ്റത്തിലെ മുരുകൻ ക്ഷേത്രം സന്ദർശിച്ചു.'ഇവിടെ വരുന്നതിനുമുമ്പ്, ഞാൻ ഭഗവാൻ മുരുകൻ ദർശനത്തിനായി തിരുപ്പരൻകുണ്ഡ്രം ക്ഷേത്രത്തിൽ പോയി, തമിഴ്നാടിനും മുഴുവൻ രാജ്യത്തിന്റെയും അഭിവൃദ്ധിക്കും വേണ്ടി പ്രാർത്ഥിച്ചു.എന്റെ ഹൃദയത്തിൽ ഭാരം അനുഭവപ്പെട്ടുവെന്നും മോദി പറഞ്ഞു. കാർത്തിക ദീപ വിവാദത്തിൽ സ്വയം തീകൊളുത്തിയ 40 വയസുള്ള ഒരാളെ പരാമർശിച്ചുകൊണ്ട് മോദി കൂട്ടിച്ചേർത്തു, 'തിരുപ്പരൻകുണ്ഡ്രത്തിലെ യുവ ഭക്തനായ പൂർണ്ണചന്ദ്രൻ ജീവൻ ബലിയർപ്പിച്ചു. ഞാൻ അദ്ദേഹത്തിന്റെ ഭാര്യ ഇന്ദുമതിയെയും അവരുടെ രണ്ട് കുട്ടികളെയും കണ്ടു. സത്യം ജയിക്കും, മുരുകൻ ഭക്തർ ജയിക്കും- അദ്ദേഹം പറഞ്ഞു.

'ചിലർ തമിഴ്നാട്ടിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് സ്വപ്നം കാണുന്നുണ്ട്. എന്നാൽ ഈ വമ്പിച്ച എൻ.ഡി.എ റാലി കാണുമ്പോൾ, ആ സ്വപ്നം ഒരു പേടിസ്വപ്നമായി മാറും. തമിഴ്നാട് ഡി.എം.കെയെ പുറത്താക്കാൻ തീരുമാനിച്ചു. എൻ.ഡി.എയ്ക്ക് മാത്രമേ മാറ്റം കൊണ്ടുവരാൻ കഴിയൂ എന്നും അവർക്ക് വ്യക്തമായി അറിയാം. നിങ്ങളുടെ കണ്ണുകളിൽ എനിക്ക് അത് കാണാൻ കഴിയും, തമിഴ്നാട്ടിലെ അടുത്ത സർക്കാർ എൻ.ഡി.എ സർക്കാരായിരിക്കും.

ഡി.എം.കെയുടേത് അഴിമതി ഭരണമാണ്. കുടുംബവാഴ്ചയാണ് നടക്കുന്നത്. ഡി.എം.കെ ഒരിക്കലും മധുരയെ ഇഷ്ടപ്പെട്ടില്ല. മധുരയിൽ ഡി.എം.കെ ഒരു മാഫിയ ശൈലിയിലുള്ള നിയന്ത്രണം പ്രയോഗിച്ചു. ശുചിത്വത്തിന്റെ കാര്യത്തിൽ അവർ മധുരയെ ദേശീയ റാങ്കിംഗിൽ ഏറ്റവും താഴെയാക്കി. അഴിമതിയുടെ പേരിൽ ഡി.എം.കെയുടെ മധുര മേയർക്ക് രാജിവയ്‌ക്കേണ്ടി വന്നു.

സാധാരണയായി, മന്ത്രിമാർ പരസ്പരം മത്സരിക്കുന്നത് നല്ല ജോലി ചെയ്യാനാണ്. ഡി.എം.കെയിൽ, മന്ത്രിമാർ പരസ്പരം മത്സരിക്കുന്നത് അഴിമതികൾ ചെയ്യാനാണ്. അവർ ദരിദ്രരിൽ നിന്നും യുവാക്കളിൽ നിന്നും കർഷകരിൽ നിന്നും മോഷ്ടിക്കുകയാണ്. അത്തരമൊരു അഴിമതി നിറഞ്ഞ രാഷ്ട്രീയത്തിലെ സത്യസന്ധതയുടെ കാര്യത്തിൽ, കെ കാമരാജ് മുഴുവൻ രാജ്യത്തിനും ഒരു മാതൃകയാണ്. ഡി.എം.കെ വിപരീത ഉദാഹരണമാണ്. അമ്മ ജയലളിത സംസ്ഥാനം ഭരിച്ചിരുന്നപ്പോൾ ജീവിതം എത്ര മികച്ചതായിരുന്നുവെന്ന് ഓർമ്മിക്കുക. എല്ലാ അമ്മമാരും സഹോദരിമാരും മുഴുവൻ തമിഴ്നാടും ഒരു എൻ.ഡി.എ സർക്കാരിനായി ആഗ്രഹിക്കുന്നു. ഞങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു, ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ ക്രമസമാധാനപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും- പ്രധാനമന്ത്രി പറഞ്ഞു. തമിഴ്നാട്ടിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും അദ്ദേഹം വിവരിച്ചു.