'പാമ്പിന്റെ തലയെടുത്തു', ഇറാൻ സായുധസേനയുടെ ആസ്ഥാനം തക‌ർത്തെന്ന് അമേരിക്ക, ദൃശ്യങ്ങൾ പുറത്ത്

Monday 02 March 2026 9:12 AM IST

ടെഹ്റാൻ: പശ്ചിമേഷ്യയിലെ ഏറ്റവും കരുത്തേറിയ സായുധ സേനയായ ഇസ്ളാമിക് റെവല്യൂഷണറി ഗാ‌‌ർഡ് കോർപ്‌സ് (ഐആർജിസി) ആസ്ഥാനം ബോംബിട്ട് തകർത്തെന്ന് അമേരിക്ക. യുഎസ് സെൻട്രൽ കമാൻഡ് (സെൻഡ്‌കോം) ആണ് വിവരം പുറത്തുവിട്ടത്. 'പാമ്പിന്റെ തലയെടുത്തു' എന്നാണ് നടപടിയെക്കുറിച്ച് സെൻഡ്‌കോം എക്‌സിൽ കുറിപ്പ് പങ്കുവച്ച് പറഞ്ഞത്.

കഴിഞ്ഞ 47 വർഷമായി 1000ലധികം അമേരിക്കക്കാരുടെ മരണത്തിനിടയാക്കിയ ഐആർജിസിയുടെ ആസ്ഥാനം കഴിഞ്ഞദിവസം തക‌ർത്തതായും. ശക്തമായ ആക്രമണത്തിൽ പാമ്പിന്റെ തലയെടുത്തെന്നും ഐആർജിസിക്ക് ഒരു ആസ്ഥാനം ഇല്ലാതായെന്നും അവർ കുറിക്കുന്നു.

ഭരണകൂടത്തെയും ആദർശങ്ങളെയും സംരക്ഷിക്കുന്ന കവചമാണ് ഇസ്ളാമിക് റെവല്യൂഷണറി ഗാ‌‌ർഡ് കോർപ്‌സ്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ, പുതിയ ഭരണകൂടത്തെ ആഭ്യന്തര-ബാഹ്യ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാനാണ് റെവല്യൂഷണറി ഗാർഡ് രൂപീകരിച്ചത്. ഇറാന്റെ സാധാരണ സൈന്യത്തിന് ('അർട്ടേഷ്') സമാന്തരമായാണ് പ്രവർത്തിക്കുന്നത്. സാധാരണ സൈന്യം പ്രതിരോധ മന്ത്രിക്ക് റിപ്പോർട്ട് ചെയ്യുമ്പോൾ, റെവല്യൂഷണറി ഗാർഡ് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇറാന്റെ പരമോന്നത നേതാവിനാണ്.

സ്വന്തമായി കര,നാവിക,വ്യോമസേനകളും ഇന്റലിജൻസ് വിഭാഗം, 'ബാസിജ്' എന്ന പാരാമിലിറ്ററി വിഭാഗവും ഇതിന്റെ ഭാഗം. യു.എസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ റെവല്യൂഷണറി ഗാർഡ് മേധാവി കൊല്ലപ്പെട്ടതിനെത്തുടർന്ന്, ബ്രിഗേഡിയർ ജനറൽ അഹ്മ്മദ് വഹീദി പുതിയ മേധാവിയായി നിയമിതനായിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രത്യാക്രമണം നടത്തുമെന്ന് റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇസ്രയേലിനെയും മേഖലയിലെ യു.എസ് സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടുള്ള വൻ നീക്കങ്ങളാണ് ഇവരുടെ ലക്ഷ്യം. ഇതിനിടെയാണ് ആസ്ഥാനം തന്നെ അമേരിക്ക തകർത്തുകളഞ്ഞത്.