മുഗൾ ഭരണകാലത്തെ രാജകൊട്ടാരത്തിലെ വിഭവം, നോമ്പുകാലത്ത് കേരളത്തിലും അത്‌ ഹിറ്റായി

Monday 02 March 2026 9:36 AM IST

മട്ടന്നൂരിലെ ജനസേവന സാമൂഹ്യരംഗങ്ങളിലെ നിറ സാനിദ്ധ്യമായ ഹിറാ സെന്ററിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് പേർക്ക് നല്കിവരുന്ന ബിരിയാണി കഞ്ഞിക്ക് 21 വയസ്. 2005 ലാണ് നോമ്പ് തുറ വിഭവമായി ബിരിയാണി കഞ്ഞി വിളമ്പിത്തുടങ്ങിയത്. ചെന്നൈയിലും കേരളത്തിലും വ്യാപാരിയായ ടോപ്കോ അസീസാണ് ബിരിയാണി കഞ്ഞിയുടെ ചേരുവകൾ കണ്ടെത്തി അന്നത്തെ നോമ്പ്തുറ കൺവീനർ എൻ.പി.അബ്ദുറസ്സാഖിനെ പരിചയപ്പടുത്തിയത്.

ആട്ടിൻ ഇറച്ചി, പശുവിൻ നെയ്യ്, ഗരംമസാല, പച്ചക്കറി മസാല, നേരിയരി തുടങ്ങിയവയാണ് കഞ്ഞിയുടെ ചേരുവകൾ. മുഗൾ രാജാക്കന്മാരുടെ കാലത്ത് അവരുടെ തീൻമേശയിലെ വിഭവമായിരുന്ന ബിരിയാണി കഞ്ഞി മട്ടന്നൂരിലെ ജനകീയ നോമ്പുതുറയിലെ ഇഷ്ട വിഭവമാണ്. മട്ടന്നൂരിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ വിശ്വസികളോടൊപ്പം ചേർന്ന് നോമ്പ് തുറക്കാറുണ്ട്.

ബഹുസ്വരതയുടെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയാണ് മട്ടന്നൂരിന്റെ സ്വന്തം ബിരിയാണി കഞ്ഞി. സി അന്ത്രു ഹാജി, എൻ.കെ. അലി, ടി.പി. നസീം, സി. ഒ.ടി. റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ഞി പാചകം ചെയ്യുന്നത്.