ചെെനയുടെ എച്ച്ക്യു - 9 ബി പരാജയമോ? ശത്രു മിസെെലുകൾ തടയാനാകാതെ ഇറാൻ, ഓപ്പറേഷൻ സിന്ദൂറിലും പിടിച്ചുനിന്നില്ല

Monday 02 March 2026 11:29 AM IST

ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാനിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വരുന്ന മിസെെലുകളെ തടയുന്നതിൽ ടെഹ്റാന്റെ വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരാജയമായാണ് ഇതിനെ കണക്കാക്കുന്നത്.

ഇറാൻ അടുത്തിടെ ചെെനയിൽ നിന്ന് വാങ്ങിയ എച്ച്ക്യു - 9 ബി വ്യോമപ്രതിരോധ സംവിധാനം ശത്രു മിസെെലുകളെ തടയാൻ സഹായിച്ചില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യ നടത്തിയ ആക്രമണത്തിൽ നിന്ന് പാകിസ്ഥാനെ സംരക്ഷിക്കുന്നതിലും എച്ച്ക്യു - 9 ബി പരാജയപ്പെട്ടിരുന്നു. ഇതോടെ എച്ച്ക്യു - 9ബിയുടെ കാര്യക്ഷമതയെക്കുറിച്ച് യുദ്ധ വിദഗ്‌ധർ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. എച്ച്ക്യു - 9 ബി സൗകാര്യങ്ങളെ യുഎസിന്റെയും ഇസ്രയേലിന്റെയും വ്യോമ ശക്തി തകർത്തിരിക്കാനും സാദ്ധ്യതയുണ്ട്.

ചെെന എയ്‌റോസ്‌പോസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത എച്ച്ക്യു-9ബി, റഷ്യയുടെ എസ് - 300, അമേരിക്കയുടെ പാട്രിയറ്റ് പി എസി - 2 സിസ്റ്റങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചത്. 2006ലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. 10 വർഷമായി ഇത് ഉപയോഗത്തിലുണ്ട്. 260 കിലോമീറ്റർ ദൂരപരിധിയുള്ള ഇതിന് 50 കിലോമീറ്റർ ഉയരത്തിലുള്ള ലക്ഷ്യങ്ങൾ വരെ തകർക്കാൻ കഴിയുമെന്നാണ് അവകാശവാദം.

ഒരേസമയം ആറ് മുതൽ എട്ടുവരെ ലക്ഷ്യങ്ങളെ നേരിടാനും 100 ലക്ഷ്യങ്ങൾ നിരീക്ഷിക്കാനും സാധിക്കും. ആക്ടീവ് റഡാർ ഹോമിംഗും പാസീവ് ഇൻഫ്രാറെഡ് സീക്കറും സ്റ്റെൽത്ത് വിമാനങ്ങളും കണ്ടെത്തുന്നതിന് ഇത് ഫലപ്രദമാണ്. ബീജിംഗ്, ടിബറ്റ്, ദക്ഷിണ ചെെനാ കടൽ മേഖലകൾ എന്നിവിടങ്ങളിൽ എച്ച്ക്യു-9ബി വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.