വെള്ളം കുടിക്കണം, ക്ഷീണമുണ്ടായാൽ വൈദ്യസഹായം തേടണം

Tuesday 03 March 2026 1:03 AM IST

തിരുവനന്തപുരം : ആറ്റുകാൽപൊങ്കാലയ്ക്കെത്തുന്ന ഭക്തർ ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കണമെന്നും ക്ഷീണമുണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

ഇന്ന് രാവിലെ 5അഞ്ച് മുതൽ പൊങ്കാല കഴിയുന്നതുവരെ 10 പോയിന്റുകളിൽ എമർജൻസി മെഡിക്കൽ ടെക്നീഷൻ ഉൾപ്പെടെ 108 ആംബുലൻസുകളുടെ സേവനങ്ങളുണ്ടാകും. അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ 4 ബൈക്ക് ഫസ്റ്റ് റെസ്‌പോൺസ് ടീം, ഗൂർഖ ആംബുലൻസ്, ബൈക്ക് ഫീഡർ ആംബുലൻസ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

12 ആശുപത്രികളിൽ ചൂട് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിചരണം നൽകാൻ ആവശ്യമായ സംവിധാനങ്ങൾ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോർട്ട് ആശുപത്രി, സി.എച്ച്.സി പൂന്തുറ, സി.എച്ച്.സി ഐരാണിമുട്ടം, എഫ്.എച്ച്.സി ജഗതി, എഫ്.എച്ച്.സി കരമന, യു.പി.എച്ച്സികളായ ആറ്റുകാൽ, ചാല, ചാക്ക, കളിപ്പാൻകുളം, പാൽക്കുളങ്ങര, രാജാജി നഗർ എന്നീ കേന്ദ്രങ്ങളിലാണ് പ്രത്യേക സൗകര്യങ്ങളൊരുക്കിയത്. ഇതുകൂടാതെ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോർട്ട് ആശുപത്രി, സി.എച്ച്.സി ഐരാണിമുട്ടം എന്നിവിടങ്ങളിൽ 10 കിടക്കകൾ വീതം മാറ്റിവച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മെഡിക്കൽ കോളേജിൽ പ്രത്യേക ക്രമീകരണമൊരുക്കിയതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.